ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിനാളുകള്‍ ദൈവികമായ സുഹൃത്തായോ, അച്ഛനായോ അമ്മയായോ വഴികാട്ടിയായോ കണക്കാക്കുന്ന ശ്രീഭഗവാന്റെ 68-ാം പിറന്നാള്‍ ആഘോഷിക്കുന്ന പുണ്യദിനമാണിന്ന്. ഈ സുദിനത്തില്‍ ശ്രീഭഗവാന്റെ ബാല്യകാലവും, ചുരുക്കത്തിലുള്ള ഒരു ജീവിത ചരിത്രവും അവതരിപ്പിക്കുകയാണിവിടെ.
തമിഴ്നാട്ടിലുള്ള നത്തം എന്ന ഗ്രാമത്തില്‍ വൈദര്‍ഭി -വരദരാജുലു ദമ്പതികളുടെ പുത്രനായി ഭഗവാന് ജനിച്ചത് 1949 മാര്‍ച്ച് 7 നായിരുന്നു. ബാല്യകാലത്തുതന്നെ മറ്റുള്ള സാധാരണ കുട്ടികളില്‍നിന്നും തികച്ചും വ്യത്യസ്തനായിരുന്നു. മറ്റു കുട്ടികള്‍ തങ്ങളുടെ ജീവിതാഭിലാഷങ്ങള്‍, സ്വപ്നങ്ങള്‍, സുഖസൗകര്യങ്ങള്‍, പരീക്ഷയിലെ മാര്‍ക്ക് എന്നിവയില്‍ മുഴുകിയിരിക്കുമ്പോള്‍ ഭഗവാന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നത് മറ്റൊന്നായിരുന്നു. മനുഷ്യന്റെ വിധി, ഭാഗധേയം അതിലായിരുന്നു ശ്രീ ഭഗവാന്റെ ചിന്ത മുഴുവന്‍. മനുഷ്യരെ ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്ക്, ജീവിതത്തിന്റെ മായിക വലയത്തില്‍നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക്, മരണത്തിന്റെ നശ്വരതയില്‍നിന്ന് അനശ്വരതയിലേക്ക് നയിക്കാന്‍ സാധ്യമായ ഒരു തത്ത്വചിന്തയിലേക്ക്, ഒരു സര്‍വരോഗ നിവാരിണിയായ ഒറ്റമൂലി കണ്ടെത്തുവാനുള്ള ആത്മാര്‍ത്ഥമായ ശ്രമത്തിലായിരുന്നു ശ്രീ ഭഗവാന്.
ശാസ്ത്രസാങ്കേതിക, മത, ആദ്ധ്യാത്മിക മണ്ഡലങ്ങളില്‍ നടക്കുന്ന ഗണ്യമായ മാറ്റങ്ങള്‍ സംയുക്തമായി പുതിയൊരു ഭൂമി തന്നെ സംജാതമാക്കുന്നത് ശ്രീ ഭഗവാന് മുന്‍കൂട്ടി കണ്ടു. പൊയ്പ്പോയ കാലങ്ങളുടെ അഗാധതയില്‍ നിശ്ചലമായ അദമ്യമായൊരഭിനിവേശമായിരുന്നു ഭഗവാനുണ്ടായിരുന്നത്.
പലപ്പോഴും തന്റെ കണ്മുന്നിലെ ലോകത്തെ ഉത്കണ്ഠാജനകമായ കണ്ണീരോടെ അദ്ദേഹം കണ്ടു.
സ്വയം സൃഷ്ടിച്ച ദുരിതങ്ങളില്‍നിന്നും മനുഷ്യരാശിയെ എങ്ങനെ രക്ഷിക്കണം എന്നതായിരുന്നു ഉത്കണ്ഠ; മുഴുവന്‍ മാനവരേയും സഹായിക്കാനുള്ള ഉള്ളിലെ അണയാത്ത തീ ഒരു പ്രതിഭാസത്തിന് ജന്മം നല്കി. 1984 ല്‍ ശ്രീ ഭഗവാന് ‘ജീവാശ്രം’ എന്ന പേരില്‍ ഒരു റസിഡന്‍ഷ്യല്‍ സ്കൂള്‍ തുടങ്ങി. ജൂലായ് 1989 ല്‍ സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ ഉള്ളിലേക്ക് ഒരു സുവര്‍ണഗോളം പ്രവേശിച്ചു. ദിവ്യമായ ഒരു പ്രതിഭാസത്തിന്റെ തുടക്കമായിരുന്നു അത്. ആ സ്കൂളിലെ കുട്ടികളിലേക്ക് ദൈവികമായ പല വെളിപാടുകളും ഒഴുകുവാന്‍ തുടങ്ങി. അതോടെ ഈ അദ്ഭുത സംഭവംലോകം മുഴുവനും അറിഞ്ഞു തുടങ്ങി. അവതാരങ്ങളെ ”കാരണ ജന്മങ്ങള്” എന്നു വിളിക്കാറുണ്ട്. ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ജനിക്കുന്നവര്‍. യാതനകളില്ലാത്ത ഒരു ലോകം- അതാണ് ഈ ഭൂമിയെ കുറിച്ചുള്ള ശ്രീ ഭഗവാന്റെ സങ്കല്പം-അതിനുവേണ്ടിയാണ് ശ്രീ ഭഗവാന്റെ ജന്മം.
ലോകത്തുള്ള മുഴുവന്‍ ദുഃഖങ്ങള്‍ക്കും കാരണം ഞാന്‍ എന്ന ഭാവം-സ്വാര്‍ത്ഥം ആണെന്നാണ് ശ്രീ ഭഗവാന് പറയുന്നത്. തനിക്ക് പ്രത്യേകമായ ഒരു നിലനില്‍പ്പുണ്ട്, താന്‍ വേറെ ലോകം എന്ന മായയാണ്, ഞാന്‍ എന്ന ഈ ഭാവത്തിന് കാരണം. എവിടെ ഈ ഭാവമുണ്ടോ അവിടെ തന്നെ കേന്ദ്രീകരിച്ച പ്രവൃത്തികല്‍ ഉണ്ടാവും. ചിന്തകള്‍ ഉണ്ടാവും. അവ യാതനയിലേക്ക് നയിക്കും. ഞാന്‍ എന്ന ഭാവത്തിന് ഭാവം അവസാനിപ്പിക്കുന്ന അവസ്ഥയാണ് ജീവന്മുക്തി. മാനവകുലത്തിന്റെ വളര്‍ച്ചയ്ക്കും ഐശ്വര്യത്തിനും നിര്‍ണായകമായ അവസ്ഥയാണ് ജീവന് മുക്തി.
ഈ അവസ്ഥ മനുഷ്യന് സ്വയം ഉണ്ടാക്കുവാന്‍ സാധ്യമല്ല-അത് അവന് നല്കപ്പെടണം (Man cannot make it on his own, enlightenment has to be given to him)
ഈശ്വര സാക്ഷാത്കാരത്തിന്റെ പരമമായിട്ടുള്ള ഈ അവസ്ഥയിലേക്ക് മനുഷ്യനെ നയിക്കുവാനുള്ള അവതാരമായി ലോകത്തില്‍ അങ്ങോളമിങ്ങോളം ഉള്ള കോടാനുകോടി ആളുകള്‍ക്ക് ശ്രീ ഭഗവാന് അനുഭവപ്പെടുന്നത്. ആ ദിവ്യ സാന്നിദ്ധ്യത്തില്‍ സ്നേഹത്തിന്റെ, ശാന്തിയുടെ, പരമാനന്ദത്തിന്റെ, സമര്‍പ്പണഭാവത്തിന്റെ അഗാധമായ തലങ്ങള്‍ ഭക്തര്‍ അനുഭവിച്ചറിയുന്നു. ആ ദിവ്യ സാന്നിദ്ധ്യം തന്നെ പലരേയും വേദനയില്‍നിന്നും ദുഃഖങ്ങളില്‍നിന്നും ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയില്‍നിന്നും മോചിപ്പിക്കുന്നു.
അകാരണമായിട്ടുള്ള ആ ഈശ്വര പ്രേമം അനുഭവിച്ചറിയുന്നതിന് പലരും ശ്രീ ഭഗവാന്റെ ദര്‍ശനത്തിനായി വെമ്പല്‍ കൊള്ളുന്നു. പല പല ജന്മങ്ങളില് ആയി നമ്മെ ആവരണം ചെയ്തിട്ടുള്ള അജ്ഞാനത്തിന്റെ മുഖംമൂടി വലിച്ചുകീറി ദിവ്യജ്ഞാനത്തിന്റെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതാണ് ശ്രീഭഗവാന്റെ ഭാഷണങ്ങള്‍.
ശ്രീ ഭഗവാന്റെ 68-ാം ജന്മദിന വേളയില്‍ നമുക്കൊരുമിച്ച് ആ ദിവ്യസ്നേഹവും ഈശ്വരീയ വിജ്ഞാനവും അനുഭവിച്ച് അറിയാം. അത് നമ്മെ ജീവിതത്തിന്റെ അത്യുന്നത തലങ്ങളിലേക്ക് എത്തിക്കും.
ഇന്ന് (മാര്‍ച്ച് 7) 5.30 ന് നേരിട്ട് ഭഗവാനുമായി ഫേസ്ബുക്കില്‍ സംവദിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: