മൂന്നു ദിവസം നീണ്ടുനിന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി പ്രചാരണ പരിപാടികള്‍ സമാപിച്ചത് കിഴക്കന്‍ യുപിയിലാകെ വന്തരംഗമുണര്ത്തിയാണ്. പ്രധാനമന്ത്രിയുടെ ത്രിദിന സന്ദര്‍ശനം അവസാന രണ്ടുഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ ഊര്‍ജ്ജം നല്കി. ഏഴുഘട്ടങ്ങളിലും ബിജെപി ഭൂരിപക്ഷത്തോടെ മുന്നിലെത്തുമെന്ന് ഏതാണ്ട് എല്ലാ മാധ്യമങ്ങളും വിലയിരുത്തുന്നു. ആകെയുള്ള 403 സീറ്റില്‍ 280 സീറ്റുവരെ ബിജെപി നേടിയേക്കാം എന്നാണ് അവസാനഘട്ടത്തിലെത്തുമ്പോള്‍ ലഭിക്കുന്ന സൂചനകള്‍. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പെന്ന് ബിജെപി ക്യാമ്പും വ്യക്തമാക്കുന്നു.
അവസാന ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നലെ വൈകിട്ടോടെ അവസാനിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ വ്യക്തമായിട്ടുണ്ട്. ഏഴാം ഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തുന്ന 40 മണ്ഡലങ്ങളില്‍ ബഹുഭൂരിപക്ഷവും ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നടത്തിയ റോഡ് ഷോകളും പൊതുപരിപാടികളും പതിനായിരങ്ങളെയാണ് ആകര്‍ഷിച്ചത്.
പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ അഞ്ചു നിയമസഭാ സീറ്റുകളാണുള്ളത്. വാരണാസി ജില്ലയില്‍ എട്ട് മണ്ഡലങ്ങളും. എട്ടിടത്തും ബിജെപി വിജയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സമാജ് വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തിന് മോദിയുടെ സ്വന്തം മണ്ഡലത്തില്‍ വിള്ളലുണ്ടാക്കാനായിട്ടില്ലെന്ന് വ്യക്തം.
കിഴക്കന്‍ യുപിയിലെ ബിജെപി തരംഗം മാര്‍ച്ച് 8ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ആഞ്ഞടിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. വാരണാസി കേന്ദ്രീകരിച്ച് പ്രധാനമന്ത്രി മൂന്നുദിവസം പ്രചാരണ പരിപാടികള്‍ നടത്തിയത് ശ്രദ്ധേയമായ അനുഭവമായി. മോദിയുടെ ഏറ്റവും നീണ്ടുനിന്ന പ്രചാരണപരിപാടിയായിരുന്നു വാരണാസിയിലേതെന്നും ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
ഏഴു ഘട്ടങ്ങളിലായി 23 റാലികളിലാണ് പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ പങ്കെടുത്തത്. ആരെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാതെ വികസന രാഷ്ട്രീയത്തിന് വോട്ടുതേടിയാണ് പ്രധാനമന്ത്രി റാലികളില്‍ പങ്കെടുത്തത്. പതിനഞ്ചു വര്‍ഷത്തിനുശേഷം ബിജെപിക്കു സംസ്ഥാന ഭരണത്തിലെത്താന്‍ സാധിക്കുമെന്ന് റാലികളിലെ ജനപങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു.
പ്രധാനമന്ത്രിക്ക് പുറമേ ദേശീയ അധ്യക്ഷന്‍ അമിത് ഷായും കഴിഞ്ഞ രണ്ടു മാസമായി ഉത്തര്‍പ്രദേശിലേക്ക് പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രിമാരും എംപിമാരും മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കളുമെല്ലാം യുപിയില്‍ പ്രവര്‍ത്തനത്തിലുണ്ട്. അവസാന രണ്ടു ഘട്ടങ്ങളില്‍ മാത്രം ഇരുപത് കേന്ദ്രമന്ത്രിമാര്‍ പ്രചാരണത്തിനിറങ്ങി.
മറുവശത്ത് എസ്പി- കോണ്‍ഗ്രസ് സഖ്യവും ബിഎസ്പിയും നിരാശയിലാണ്. സഖ്യത്തിലാണെങ്കിലും ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റുകളായ റായ്ബറേലിയിലും അമേത്തിയിലും സഖ്യം യാഥാര്‍ത്ഥ്യമായില്ല. രണ്ടിടത്തും സൗഹൃദമത്സരമെന്ന പേരില്‍ ഇരുപാര്‍ട്ടികളും പരസ്പരം മത്സരിക്കുന്നു. ആദ്യഘട്ടത്തില്‍ പ്രചാരണ രംഗത്തിറങ്ങിയ പ്രിയങ്കാഗാന്ധി പെട്ടെന്നുതന്നെ മത്സരരംഗത്തു നിന്ന് പിന്‍വലിഞ്ഞതും തിരിച്ചടി ഉറപ്പായതോടെയാണെന്നാണ് സൂചനകള്‍. ഒരു ഘട്ടത്തില്‍ യുപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പോലും പരിഗണിച്ച പ്രിയങ്കയെ തോല്‍വി ഉറപ്പായതിനെ തുടര്‍ന്നാണ് പിന്നീടുള്ള രംഗങ്ങളില്‍ പ്രചാരണത്തിനിറക്കാത്തത് എന്നാണ് വിവരം.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 80 സീറ്റുകളില്‍ 71 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. രണ്ടിടത്ത് സഖ്യകക്ഷിയായ അപ്നാ ദളും വിജയിച്ചു. ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്ക് അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ പരമ്പരാഗ സീറ്റുകളില്‍ സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും വിജയിച്ചു.
ബിജെപിക്ക് 2014ല്‍ 42.3 ശതമാനം വോട്ടാണ് ലഭിച്ചത്. എസ്പിക്ക് 22.2 ശതമാനവും കോണ്‍ഗ്രസിന് 7.5 ശതമാനവും വോട്ട് കിട്ടിയപ്പോള്‍ ബിഎസ്പിക്ക് 19.6 ശതമാനം വോട്ടാണ് നേടാനായത്. അപനാദളിന് ലഭിച്ച ഒരു ശതമാനം അടക്കം ബിജെപി സഖ്യത്തിനാകെ ലഭിച്ചത് 43.3 ശതമാനം വോട്ടാണ്. 2012 ല്‍ സമാജ് വാദി പാര്‍ട്ടി അധികാരത്തിലേറിയത് കേവലം 29 ശതമാനം വോട്ട് നേടിക്കൊണ്ടാണെന്നോര്ക്കണം. 2014 ലെ വോട്ടിംഗ് ശതമാനത്തില്‍ വലിയ ഇടിവുണ്ടായാല്‍ പോലും സംസ്ഥാനത്ത് വ്യക്തമായ മേധാവിത്വം ബിജെപിക്ക് ലഭിക്കുമെന്നതാണ് അവസ്ഥയെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി നിരീക്ഷിക്കുന്നു. 2007ല്‍ ബിഎസ്പി അധികാരത്തിലെത്തിയപ്പോള്‍ അവര്‍ക്ക് ലഭിച്ചതും 30 ശതമാനം മാത്രം വോട്ടായിരുന്നെന്നും സര്‍ദേശായി പറയുന്നു.
യുപി പ്രചാരണത്തിന്റെ തുടക്കത്തില്‍ ബിജെപിക്കും മോദിക്കുമെതിരെ നിലപാട് സ്വീകരിച്ച മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ കാര്യങ്ങള്‍ ബിജെപിക്കനുകൂലമാണെന്ന് ആവര്‍ത്തിക്കുന്നു. ദേശീയ മാധ്യമങ്ങളെല്ലാം ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് ഉറപ്പിക്കുകയാണ്. സംസ്ഥാനത്തുടനീളം വലിയ ബിജെപിതരംഗം ആഞ്ഞടിക്കുകയാണെന്ന് കേന്ദ്രവാര്‍ത്താ വിതരണ സഹമന്ത്രി രാജ്യവര്‍ദ്ധന്‍സിങ് രാത്തോഡ് പറയുന്നു.
ഉത്തര്‍പ്രദേശിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുക മാത്രമാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായറിയാമെന്നും റാത്തോഡ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വികസനത്തിലൂന്നിയുള്ള പ്രചാരണ പരിപാടികള്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വവും. ഏതായാലും ഫലം പുറത്തുവരുന്ന മാര്‍ച്ച് 11 വരെ കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: