ഇടുക്കി: കടുത്ത വേനലിന് അറുതി വരുത്തി ജില്ലയില്‍ മൂന്ന് ദിവസമായി ശക്തമായ മഴ. ഹൈറേഞ്ച് മേഖലകളില്‍ ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ആരംഭിക്കുന്ന മഴ രാത്രി വൈകിയാണ് അവസാനിക്കുന്നത്. ചൂടും കുറഞ്ഞു. 26 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വിവിധ സ്ഥലങ്ങളില്‍ ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. കഴിഞ്ഞ ആഴ്ച ഇത് 35 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരുന്നു.
മഴ ശക്തമായതോടെ കാട്ടുതീയ്ക്കും ശമനമായി. 650 ഏക്കറിലധികം ഭൂമിയാണ് ഒരുമാസത്തിനിടെ കത്തിയമര്‍ന്നത്. 100 ഏക്കറോളം വനം, 60 ഏക്കറോളം പൈന്മരക്കാടുകള്, 450 ഏക്കറിലധികം കൃഷി ഭൂമി, 35 ഏക്കറോളം റബ്ബര്‍ത്തോട്ടം തുടങ്ങിയവയാണ് കത്തിനശിച്ചത്. മറയൂരിലാണ് ജില്ലയില്‍ ആദ്യ തീപിടിത്തം ഉണ്ടാകുന്നത്. അവിടെ ആറ് ഏക്കറോളം വനഭൂമി കത്തിനശിച്ചു. തുടര്‍ന്ന് കുളമാവ് വനത്തിന് സമീപം അഞ്ചു തവണയാണ് തീ പിടിത്തം ഉണ്ടായത്. 20 ഏക്കറോളം വനവും ഇവിടെ നശിച്ചു.
നാടുകാണി മല, മൂലമറ്റം കെഎസ്ഇബി ക്വാര്‍ട്ടേഴ്സ്, പവര്‍ഹൗസിലേക്ക് വെള്ളം വരുന്ന സ്ഥലം, ഉപ്പുകുന്ന്, പാറമട എന്നിവിടങ്ങളിലായി തീ ദിവസങ്ങളോളം ആളിക്കത്തി. ഇതിനിടയില്‍ പീരുമേട് തോട്ടാപ്പുരയില്‍ വനംവകുപ്പിന്റെ 50 ഏക്കര്‍ പൈന്‍മരക്കാടുകളും കത്തിനശിച്ചു.
വാഗമണ്‍ കോലാഹലമേട്ടിലും നാല് ഏക്കര്‍ വനഭൂമി കത്തി നശിച്ചു. രാമക്കല്മേടിലും ദിവസങ്ങളോളം തീ വന്‍ നാശം വിതച്ചു. കുടയത്തൂരില്‍ ഒരേക്കറോളം തേക്കിന് തോട്ടവും കത്തി. ജില്ലയില്‍ ഏറ്റവും അധികം തീപ്പിടിത്തം ഉണ്ടായത് ഫെബ്രുവരി 19 ന് ആണ്. പത്തിടങ്ങളിലാണ് അന്ന് തീ നാശം വിതച്ചത്. ജില്ലാ ആസ്ഥാന മേഖലയായ കഞ്ഞിക്കുഴി, വാഴത്തോപ്പ്, വാത്തിക്കുടി മേഖലകളിലും 15 ഏക്കറിലധികം ഭൂമിയാണ് കത്തി നശിച്ചത്. പച്ചിലാംകുന്ന്-കാക്കൊമ്പ് മേഖലകളില്‍ നാല് ദിവസത്തോളം ഭീതി പരത്തിയ തീ പൂര്‍ണ്ണമായും അണഞ്ഞത് മഴയെത്തിയതോടെയാണ്. കൃഷി ഭൂമിയടക്കം 50 ഏക്കറോളം ഭൂമിയാണിവിടെ അഗ്നിക്കിരയായത്.
ജില്ല കണ്ട ഏറ്റവും വലിയ തീപിടിത്തം ആലക്കോട്-വെള്ളിയാമറ്റം മലനിരകളിലായിരുന്നു. ഒരാഴ്ച നീണ്ടുനിന്ന കാട്ടുതീ 400 ഏക്കറിലധികം കൃഷിയിടമാണ് ഇല്ലാതാക്കിയത്. മൂന്നാറിലെ മാട്ടുപ്പെട്ടിയ്ക്ക് സമീപം പൈന്മരക്കാടിന് തീപ്പിടിച്ച് എട്ട് ഏക്കറോളവും കത്തിയമര്‍ന്നിരുന്നു. വേനല്‍ക്കാലം ആരംഭിച്ചതോടെ ജില്ലയില്‍ എട്ട് ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ഫോഴ്സ് അംഗങ്ങള്‍ക്ക് ഓട്ടത്തിന്റെ കാലമായിരുന്നു. കടുത്ത ജലക്ഷാമവും ഇവരെ വലച്ചിരുന്നു. മഴ ആരംഭിച്ചത് സേനയ്ക്കും ആശ്വാസം പകരുകയാണ്. ഹൈറേഞ്ചില്‍ ഇത് വരെ പത്തു സെന്റീമീറ്ററോളം മഴലഭിച്ചതായാണ് അനൗദ്യോഗിക കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: