കട്ടക്ക്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വിജയം. തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്കുശേഷം ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ 42 റണ്‍സിന് ഹിമാചല്‍ പ്രദേശിനെയാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 297 റണ്‍സെടുത്തപ്പോള്‍ ഹിമാചല്‍ 47.1 ഓവറില്‍ 255ന് എല്ലാവരും പുറത്ത്.
കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിനായി ഓപ്പണര്‍മാരായ വിഷ്ണു വിനോദ് 98 പന്തില്‍ നിന്നും 93 ഉം മുഹമ്മദ് അസഹറുദീന്‍ 66 പന്തില്‍ നിന്നും 73 ഉം റണ്‍സ് വീതം നേടി. സഞ്ജു സാംസണ് 44 പന്തില്‍ നിന്നും 51ഉം ക്യാപ്റ്റന്‍ സച്ചിന് ബേബി 41 ഉം റണ്സെടുത്തതതോടെയാണ് കേരളം മികച്ച സ്കോറിലേക്ക് എത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചലിനായി സുമീത് വര്‍മ്മയും അങ്കിത് കൗശികും 59 റണ്‍സും ഓപ്പണര്‍ പ്രശാന്ത് ചോപ്ര 50 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും കേരള ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയതോടെ ഹിമാചല്‍ തോല്‍വിയിലേക്ക് നീങ്ങി. കേരളത്തിനായി ഫാബിദ് അഹമ്മദ് 38 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. സന്ദീപ് വാര്യര്‍, കെ. മോനിഷ്, വിനോദ് കുമാര്‍. സി.വി എന്നിവര്‍ 2 വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: