കൊച്ചി: അതിരപ്പിള്ളി ജലസേചന പദ്ധതിക്ക് നീതീകരണമില്ലെന്ന് പ്രമുഖ പരിസ്ഥിതിശാസ്ത്രജ്ഞന് ഡോ. മാധവ് ഗാഡ്ഗില്‍. പദ്ധതിക്കാവശ്യത്തിനുള്ള ജലം സംബന്ധിച്ച കണക്കുകള്‍ അതിശയോക്തിപരമാണെന്ന്അദ്ദേഹം പറഞ്ഞു. കൊച്ചി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസും അഡ്വ. ആര്. ബാലഗോപാല്‍ മെമ്മോറിയല്‍ ട്രസ്റ്റും ചേര്‍ന്നു സംഘടിപ്പിച്ച ‘ആനുകാലികം’ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. പദ്ധതിരേഖകളില്‍ പറയുംപോലെയുള്ള വൈദ്യുതോല്പാദനം സാദ്ധ്യമല്ലെന്നും അതുകൊണ്ടുതന്നെ പദ്ധതി സാമ്പത്തികമായി വിജയിക്കുകയില്ലെന്നും ഡോ. ഗാഡ്ഗില്‍ പറഞ്ഞു.
സമൃദ്ധിയേറിയ ജൈവവൈവിധ്യങ്ങളാല്‍ അനുഗ്രഹീതമായതും സംസ്ഥാനത്ത് ശേഷിക്കുന്ന ഏറ്റവും താഴ്ചയുള്ള പുഴയോര വനവുമാണ് അതിരപ്പിള്ളി എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള പാനലിന്റെ റിപ്പോര്‍ട്ട് വിവിധ അധികാരികള്‍ വളച്ചൊടിക്കുകയാണെന്നും ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്തമേഖലയിലും വ്യാപിച്ചിരിക്കുന്ന പരിസ്ഥിതി നാശം ഒഴിവാക്കണമെങ്കില്‍ മലയാളികളുടെസ്വാര്ത്ഥതാബോധം ഇല്ലാതാകണമെന്ന് പ്രഭാഷണപരിപാടി ഉദ്ഘാടനംചെയ്ത് കുസാറ്റ് പബ്ലിക് റിലേഷന്‍സ് ആന്റ് പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ഡോ. എസ്. അനില്‍കുമാര്‍ പറഞ്ഞു.
സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. പി.എസ്. സീമ അദ്ധ്യക്ഷയായി. യോഗത്തില്‍ അഡ്വ. ആര്. ബാലഗോപാല്‍ മെമ്മോറിയല്‍ ട്രസ്റ്റ് ട്രസ്റ്റി ബി. രാമചന്ദ്രന്‍നായര്‍, ഡോ. ജീന്‍ വിനീത പീറ്റര്‍, ശ്രീജേഷ് പി. പണിക്കര്‍ ഡോ. എം.ആര് അനന്തരാമന് സംസാരിച്ചു. പ്രഭാഷണപരമ്പര ബുധനാഴ്ച അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: