തൃശൂര്‍: വി.എം. രാധാകൃഷ്ണനുമായുള്ള ഫ്ളൈആഷ് കരാറില്‍ മലബാര്‍ സിമന്റ്സിനുണ്ടായ യഥാര്‍ത്ഥ നഷ്ടം 18.23കോടി. സിമന്റ്സിന്റെ നട്ടെല്ലൊടിക്കുന്നതായിരുന്നു ഈ നഷ്ടം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് രാധാകൃഷ്ണനുവേണ്ടി വ്യവസായവകുപ്പ് ക്രമക്കേടിന് കൂട്ടുനിന്നത്. 2004ലാണ് മലബാര്‍ സിമന്റ്സുമായി ഫ്ളൈആഷ് വിതരണക്കാര്‍ ഒപ്പുവെച്ചത്.
2008ല്‍ കരാറില്‍ നിന്ന് രാധാകൃഷ്ണന് ഏകപക്ഷീയമായി പിന്മാറി. രാധാകൃഷ്ണനും കമ്പനിയുമായുള്ള കരാറിന് 2013 വരെ പ്രാബല്യമുണ്ടായിരുന്നു. കരാര്‍പ്രകാരം ഗ്യാരണ്ടിയായി രാധാകൃഷ്ണന് നല്‍കിയിരുന്ന 50ലക്ഷം രൂപ അനധികൃതമായി പിന്‍വലിക്കുകയും ചെയ്തു. ഇതിന് വ്യവസായവകുപ്പും മലബാര്‍ സിമന്റ്സ് അധികൃതരും കൂട്ടുനിന്നു. തുടര്‍ന്ന് 2013 വരെ കമ്പനി തമിഴ്നാട്ടില്‍ നിന്ന് അധികവിലക്ക് ഫ്ളൈ ആഷ് വാങ്ങുകയായിരുന്നു. അധിക വില ഇനത്തില്‍ മാത്രം കമ്പനിക്ക് 18.23 കോടിരൂപ ചെലവായതായാണ് കണക്ക്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. വി.എം.രാധാകൃഷ്ണന്റെ തന്നെ ചില ബിനാമി കമ്പനികളില്‍ നിന്നാണ് അധികവിലക്ക് ഫ്ളൈആഷ് വാങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്.
2103ല്‍ കരാര്‍ കാലാവധി അവസാനിച്ചതിന്ശേഷമാണ് മലബാര്‍ സിമന്റ്സില്‍ നിന്ന് വി.എം.രാധാകൃഷ്ണന് കരാര്‍ ലംഘനം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കത്തയക്കുന്നത്. 2011ല്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരും ഒത്തുകളിയില്‍ പങ്കാളികളായി. 2015ലാണ് രാധാകൃഷ്ണന് കമ്പനിക്ക് മറുപടി നല്‍കുന്നത്. കമ്പനിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്ന് കാണിച്ചായിരുന്നു മറുപടി.
കരാര്‍പ്രകാരം രാധാകൃഷ്ണനെതിരെ തൂത്തുക്കുടിയിലെ മുന്‍സിഫ് കോടതിയില്‍ മലബാര്‍ സിമന്റ്സും കേരള സര്‍ക്കാരും നിയമനടപടി സ്വീകരിക്കേണ്ടതായിരുന്നു. എന്നാല്‍ വ്യവസായവകുപ്പ് ഇതിന് തയ്യാറായില്ല.
ബാങ്ക് ഗ്യാരണ്ടി തുക പിന്‍വലിച്ചതിനെതിരെ പാലക്കാട് മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസ് കരാര്‍ വ്യവസ്ഥയനുസരിച്ച് പരിഗണിക്കാന്‍ കഴിയില്ലെന്നു കാണിച്ച് പാലക്കാട് കോടതി തള്ളുകയും ചെയ്തു. തുടര്‍ന്നും തൂത്തുക്കുടിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കരാര്‍ ലംഘിച്ചാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ തൂത്തുക്കുടിയില്‍ കേസ് ഫയല്‍ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ഇത് ചെയ്തില്ല.
2009ലും, 2010ലും ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ്ങുകളില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട് എന്ന് വ്യാജരേഖ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ കോടതിക്ക് പുറത്ത് പ്രശ്നം തീര്‍ക്കണമെന്നാവശ്യപ്പെട്ട് വ്യവസായവകുപ്പ് ഡയറക്ടര്‍ ബോര്‍ഡിന് കത്ത് നല്‍കുകയും ചെയ്തു.
സമാനമായ രീതിയില്‍ ചുണ്ണാമ്പുകല്ല് ഇറക്കുമതിക്ക് വി.എം.രാധാകൃഷ്ണന് മലബാര്‍ സിമന്റ്സുമായി കരാറുണ്ടാക്കുകയും പിന്നീട് ലംഘിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലും കോടികള്‍ നഷ്ടം വന്നതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: