തൃശൂര്‍: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന് വിജിലന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത് ഒരു മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍. വിജിലന്‍സിന്റെ കസ്റ്റഡിയാവശ്യം തള്ളിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെ പാലക്കാട് വിജിലന്‍്സ് സംഘത്തിനു മുന്നിലാണ് രാധാകൃഷ്ണന് കീഴടങ്ങിയത്. കേസുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൊതുപ്രവര്ത്തകന് ജോയ് കൈതാരത്തിന്റെ ഹരജിയിലാണ് രാധാകൃഷ്ണനെതിരെയുള്ള കേസ്. ഹൈക്കോടതി നിര്‍ദ്ദേശിച്ച അവസാന ദിവസമായിരുന്നു തിങ്കളാഴ്ച.
കേസില്‍ മുന്‍ എം.ഡി കെ. പത്മകുമാറിനെയും ലീഗല്‍ ഓഫീസര്‍ പ്രകാശ് മാത്യുവിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതിയാണ് രാധാകൃഷ്ണന്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി രാധാകൃഷ്ണന് ഹൈക്കൊടതിയെ സമീപിക്കുകയായിരുന്നു. മലബാര്‍ സിമന്റ്സ് അഴിമതിക്കേസിന്റെ അന്വേഷണം പ്രഹസനമാണെന്ന് ഹൈക്കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാധാകൃഷ്ണന് മുന്നില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഓച്ഛാനിച്ച് നില്ക്കുന്ന സാഹചര്യമാണുള്ളതെന്നും കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്നും ആരോപണ വിധേയനായ വ്യവസായി രാധാകൃഷ്ണന് നിയമത്തിന് അതീതനാണോയെന്നും കോടതി ചോദിച്ചത് ഏറെ വിവാദമായിരുന്നു.
ചോദ്യം ചെയ്യലിനും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉച്ചക്ക് തൃശൂര്‍ കോടതിയിലെത്തിച്ച രാധാകൃഷ്ണനെ ജനറല്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യപരിശോധന നടത്തി. വൈകീട്ട് നാലോടെയായിരുന്നു രാധാകൃഷ്ണനെ കോടതിയില്‍ ഹാജരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: