കല്‍പ്പറ്റ: കൊട്ടിയൂര്‍ സംഭവവുമായി ബന്ധപ്പെട്ട് സഭാസമൂഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് മാനന്തവാടി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍. സത്യവിരുദ്ധമായ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
വിശുദ്ധജീവിതം നയിക്കുന്ന ആയിരക്കണക്കിന് വൈദികരെയും സന്ന്യാസിനികളെയും സംശയത്തിന്റെ പുകമറയ്ക്കു പിന്നില്‍ നിര്‍ത്തി മനഃപൂര്‍വ്വം അവഹേളിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. കൊട്ടിയൂര്‍ ഇടവകയില്‍ നടന്ന സംഭവത്തില്‍ രൂപതാനേതൃത്വം തുടക്കംമുതലേ കൈക്കൊണ്ട നിലപാടുകള്‍ പ്രശംസനീയമാണ്. ഈ വിഷയത്തില്‍ രൂപതാധികാരികള്‍ കൈക്കൊണ്ട നടപടികള്‍ വിശ്വസനീയവും സുതാര്യവുമായിരുന്നുവെന്ന് സമിതി വിലയിരുത്തി.
സഭാധികൃതര്‍ക്കും സംവിധാനങ്ങള്‍ക്കുമെതിരെ നിക്ഷിപ്തതാത്പര്യങ്ങളോടെയുള്ള നീക്കങ്ങളെ എന്തു വിലകൊടുത്തും തടയുമെന്നും ഇക്കാര്യത്തില്‍ സഭാനേതൃത്വത്തിന് സകല പിന്തുണയും നല്‍കുമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: