കരുവാരകുണ്ട്: മാസങ്ങളായി തുടരുന്ന കരിങ്കല്ക്ഷാമത്തില് നിര്‍മ്മാണ മേഖല സ്തംഭിച്ചു. കൂടാതെ ജലക്ഷാമവും പ്രതികൂലമായി ബാധിച്ചു.
അവശവിഭാഗങ്ങളുടെ ഭവന നിര്‍മ്മാണം മുതല്‍ വന്‍കിട പദ്ധതികള്‍ വരെ മുടങ്ങിക്കിടക്കുകയാണ്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ജോലികള്‍, ഭിത്തിയും തറയും നനക്കല്‍ എന്നിവക്ക് ആവശ്യമായ വെള്ളം ലഭിക്കാത്തതാണ് മേഖലയെ പ്രതിസന്ധിയിലാക്കിയത്. കിണര്‍ വെള്ളമാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാല്‍ മിക്ക സ്ഥലത്തും കിണര്‍ വറ്റിയതോടെ പുഴയെയാണ് ഒരുമാസമായി ആശയിച്ചിരുന്നത് പക്ഷേ ഇപ്പോള്‍ അതും നിലച്ചു.
പരിശോധന കര്‍ശനമാക്കിയതോടെയാണ് കരിങ്കലിന് ക്ഷാമം തുടങ്ങിയതെന്ന് ക്വാറി ഉടമകള്‍ പറയുന്നു. എന്നാല്‍ പോലീസ് പരിശോധനയും മറ്റും പറഞ്ഞ് ക്വാറി ഉടമകളും വാഹന ഉടമകളും കൃത്രിമക്ഷാമമുണ്ടാക്കി വില വര്‍ധിപ്പിക്കുകയാണെന്നും ആരോപണമുണ്ട്. ക്ഷാമമുണ്ടാവുമ്പോള്‍ വാഹനങ്ങള്‍ക്ക് പറയുന്ന വാടക ലഭിക്കും. അതേസമയം ക്വാറികള്‍ക്ക് ജിയോളജി വകുപ്പിന്റെ അംഗീകാരമുണ്ടെങ്കിലും കല്ല് കൊണ്ടുപോകാന്‍ പ്രത്യേക അനുമതി വേണം. ഇതിലെങ്കില്‍ പോലീസിന്റെ പിടിവീഴും. അനുമതിയില്ലാതെ കൊണ്ടുപോകുന്ന വാഹനം പിടിക്കപ്പെട്ടാല്‍ ആയിരങ്ങളാണ് പിഴ ഈടാക്കുന്നത്. മാര്‍ച്ച് മാസമായതിനാല്‍ വീടുകളുള്‍പ്പെടെ സര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. 31ന് മുമ്പ് നിര്‍മ്മാണം പൂര്ത്തിയായിലെങ്കില് തുക പാഴാകുമെന്ന ആശങ്കയും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: