കല്‍പ്പറ്റ: വയനാട്ടിലെ യത്തീംഖാനയില്‍ ഏഴു വിദ്യാര്‍ഥിനികളും ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പീഡനത്തിന് ഇരയായ കുട്ടികളെ ഗ്രൂപ്പ് കൗണ്‍സിലിങിന് വിധേയരാക്കാന്‍ സാമൂഹിക നീതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന യത്തീംഖാന അധികൃതരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അഞ്ച് പേരെ പിടികൂടിയിരുന്നു. എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളാണ് ലൈംഗിക പീഡനത്തിന് ഇരയായത്. നിരവധി തവണ കൗണ്‍സിലിംഗിന് വിധേയരാക്കിയപ്പോഴാണ് ഇവര്‍ പീഡന വിവരം പുറത്ത് പറയുന്നത്.
അശ്ലീല ചിത്രങ്ങള്‍ എടുത്ത ശേഷം അതുകാണിച്ച് ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നത്. ഇന്ന് രാവിലെ പി.കെ ശ്രീമതി എം.പി യത്തീംഖാനയിത്തിലെത്തി അധികൃതരുമായി സംസാരിച്ചു. യത്തീംഖാനയുടെ കീഴിലുള്ള സ്കൂളിലെ പ്ലസ്ടു ബ്ലോക്കിന് സമീപം കട നടത്തുന്ന ആളുകള്‍ വിദ്യാര്‍ഥിനികളെ മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് കടയ്ക്കുള്ളിലേക്ക് വിളിച്ചു വരുത്തി അശ്ലീല ചിത്രങ്ങള്‍ കാട്ടുകയും തുടര്‍ന്ന് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത്.
സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: