ഇടതുമുന്നണി ഭരണത്തിനെതിരെയുള്ള ജനകീയ രോഷം ഒരുഭാഗത്ത് ശക്തമായി ഉയരുമ്പോള്‍ ഔദ്യോഗിക മേഖലകളില്‍നിന്നു കനത്ത ആഘാതമാണ് കിട്ടുന്നത്. എല്ലാം ശരിയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് ഉള്ളതുപോലും നേരെചൊവ്വെ കൊണ്ടുനടക്കാന്‍ പറ്റാതായിരിക്കുന്നു.
തങ്ങള്‍ നടക്കുന്ന വഴിയിലേക്ക് സകലരേയും ആട്ടിത്തെളിക്കുകയെന്ന രാഷ്ട്രീയ വൈകൃതത്തിന്റെ തലതൊട്ടപ്പന്മാരായ അവര്‍ക്ക് കീഴ്വഴക്കങ്ങളും നടപ്പുമര്യാദകളും തീരെ പറ്റുന്നില്ല. അവര്‍തന്നെ അവര്‍ക്കുള്ള നിയമം പരുവപ്പെടുത്തിയെടുക്കുകയും അത് അംഗീകരിപ്പിക്കുകയുമാണ്. അത്തരം ധാര്‍ഷ്ട്യത്തിന് കഴിഞ്ഞ ദിവസം പരമോന്നത ന്യായാലയത്തില്നിന്ന് കനത്ത പ്രഹരമാണ് കിട്ടിയിരിക്കുന്നത്. അവരുടെ രഹസ്യ അജണ്ട ചുരുളഴിക്കുന്നതിന് പര്യാപ്തമായ നിരീക്ഷണം സുപ്രിം കോടതിയില്‍നിന്നുതന്നെ ഉണ്ടായി എന്നത് ശ്രദ്ധേയമായി.
ഔദ്യോഗികരംഗത്ത് കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച വെച്ച ഉദ്യോഗസ്ഥനാണ് ടി.പി. സെന്‍കുമാര്‍. അദ്ദേഹം ചുമതല വഹിച്ചിരുന്ന മേഖലകളിലൊക്കെ സ്തുത്യര്‍ഹമായ നിലപാടും നീക്കങ്ങളും നടത്തുകയുണ്ടായി. അത് എക്കാലവും ഓര്ത്തുവെക്കാവുന്നതുമാണ്. പൊലീസ് തലപ്പത്ത് ചുമതല ഏറ്റെടുത്ത ഉടനെ അദ്ദേഹം നടത്തിയ പരിഷ്കരണങ്ങള്‍ സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസപ്രദമായിരുന്നു. കുറ്റം കണ്ടെത്താനായി പൊലീസുകാര്‍ നടത്തുന്ന പല നടപടികളെയും അദ്ദേഹം വിമര്‍ശിക്കുകയും നിര്‍ത്തിക്കുകയും ചെയ്തു.
സാധാരണക്കാര്‍ക്ക് പൊലീസ്സ്റ്റേഷന് സൗഹൃദകേന്ദ്രമാവണമെന്ന് നിഷ്കര്‍ഷിച്ചു. അതിന് അനുസൃതമായി ഒട്ടേറെ പരിഷ്കരണങ്ങള്‍ കൊണ്ടുവന്നു. അന്വേഷണത്തിലും അതിന്റെ തുടര്‍ച്ചയിലും സാധാരണ ഗതിയില്‍ ഉണ്ടാകാവുന്ന ഏതൊരു രാഷ്ട്രീയ ഇടപെടലിനും അറുതി വരുത്തി. അങ്ങേയറ്റം നിഷ്പക്ഷമായി കേസന്വേഷണം നടത്തണമെന്നും ഒരുതരത്തിലുള്ള രാഷ്ട്രീയ നിലപാടുകളും സ്വീകരിക്കരുതെന്നും നിഷ്കര്‍ഷിച്ചു.
സെന്‍കുമാറിന്റെ ഈദൃശ നിലപാടുകളും നടപടിക്രമങ്ങളും മൂലം ഏറെ ബുദ്ധിമുട്ടിയ പാര്‍ട്ടി സിപിഎമ്മാണ്. അവര്‍ പ്രതിപക്ഷത്തായാലും ഭരണത്തിലായാലും കേസന്വേഷണം നിഷ്പക്ഷമായി മുന്നോട്ടുപോവുമെന്ന സെന്‍കുമാറിന്റെ ആര്‍ജവം വലിയ തലവേദനയാണ് ഉണ്ടാക്കിയത്. അതിന് പണികൊടുക്കാന്‍ കരുതിയിരിക്കെയാണ് യാദൃച്ഛികമായി ഭരണം ഇടതിന്റെ ചുമലില്‍ വീഴുന്നത്. അധികാരം കിട്ടി വൈകാതെ തന്നെ അവരുടെ രാഷ്ട്രീയ ദംഷ്ട്രങ്ങള്‍ പുറത്തുവന്നു. നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ക്രമസമാധാന ചുമതലയിലുള്ള ഡിജിപി സ്ഥാനത്തുനിന്നു അദ്ദേഹത്തെ നീക്കി. തങ്ങള്‍ക്കു വിടുപണിയെടുക്കാത്തയാള് തങ്ങള്‍ക്ക് വേണ്ട എന്ന ദുഷ്ടലാക്കിന്റെ പുറമ്പോക്കിലേക്ക് സെന്‍കുമാറിനെ വലിച്ചെറിയുകയായിരുന്നു. നിഷ്പക്ഷതയോടെ നീതി നിര്‍വഹണം നടത്തിയ ഒരുദ്യോഗസ്ഥനെ പുറന്തള്ളിയതോടെ കാര്യങ്ങള്‍ സുഗമമായി എന്നാണ് ഇടതുസര്‍ക്കാര്‍ കരുതിയത്.
എന്നാല്‍ തന്നോടു കാണിച്ച അനീതിക്കെതിരെ ആവലാതി ബോധിപ്പിച്ച സെന്‍കുമാറിന്റെ വികാരത്തെ മാനിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും വിലയിരുത്തലുകളും ഉണ്ടായത്. തികഞ്ഞ രാഷ്ട്രീയ ദുഷ്ടലാക്കാണ് ആ ഉദ്യോഗസ്ഥനു നേരെ ഉണ്ടായതെന്ന് സുപ്രീം കോടതി അര്‍ത്ഥശങ്കക്കിടവരുത്താതെ പറഞ്ഞു. കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്ചകള്‍ വരുത്തിയതിനാലാണ് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കംചെയ്തതെന്നാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചത്. ഏറെ ചലനമുണ്ടാക്കിയ ചില കേസുകളില്‍ പൊലീസ് മേധാവി എന്ന നിലയ്ക്ക് ആവശ്യമായ ഇടപെടലുകള്‍ നടത്തിയില്ല. ജിഷ വധക്കേസില്‍ കുറ്റവാളികളെ കണ്ടെത്താന്‍ സഹായകമായ അന്വേഷണം നടത്താനോ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് അടിയന്തര നടപടികള്‍ കൈക്കൊള്ളാനോ കഴിഞ്ഞില്ല തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു.
അതിന്റെയൊക്കെ പശ്ചാത്തലത്തില്‍ പ്രസ്തുത ഉദ്യോഗസ്ഥനെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടി. കേരളസര്‍ക്കാരിന്റെ രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ള ആരോപണങ്ങളൊക്കെ അവഗണിച്ച സുപ്രീം കോടതി സെന്‍കുമാറിനെ മാറ്റിയ സംഭവം അതീവ ഗൗരവതരമെന്ന് വിശേഷിപ്പിച്ചു. ഏതെങ്കിലും പത്രവാര്‍ത്തകളുടെയോ മറ്റോ അടിസ്ഥാനത്തില്‍ പോലീസുദ്യോഗസ്ഥരെ മാറ്റുകയാണെങ്കില്‍ പിന്നെ സര്‍വീസില്‍ ഒറ്റ പൊലീസുകാരനുമുണ്ടാവില്ലെന്നും സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. ഇതു സംബന്ധിച്ച് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.
പിണറായി സര്‍ക്കാരിന്റെ മ്ലേച്ഛമായ രാഷ്ട്രീയ തിരശ്ശീലയാണ് ഇതിലൂടെ സുപ്രീം കോടതി പിച്ചിച്ചീന്തിയത്. സിപിഎം ഉള്‍പ്പെട്ട കേസുകള്‍ നിഷ്പക്ഷതയോടെ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ കെട്ടുകെട്ടിക്കുകയായിരുന്നു എന്നത് ഇപ്പോള്‍ പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. പാനൂരിലെ മനോജ് വധം, ഫസല്‍ വധം, അരിയില്‍ ഷുക്കൂര്‍ വധം തുടങ്ങിയ കേസുകള്‍ പാര്‍ട്ടിക്ക് കനത്ത തലവേദനയായത് സെന്‍കുമാറിന്റെ അന്വേഷണ മേല്‍നോട്ടത്തിന്റെ ഫലമായായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചോരയ്ക്കുവേണ്ടി പാര്‍ട്ടി ദാഹിച്ചതും. എന്തിലും രാഷ്ട്രീയം കുത്തിച്ചെലുത്തുന്ന ഭരണവൈകൃതമാണ് സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ വെളിച്ചത്തായത്. എല്ലാ നിലയ്ക്കും പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍നിന്നു കിട്ടിയ ഈ പ്രഹരത്തില്‍ നിന്ന് പാഠം പഠിക്കുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: