അരൂര്‍: പ്രാചീന മത്സ്യ ബന്ധന രീതിയായ ചീന വലകള്‍ തീരമൊഴിയുന്നു. ചീന വല ഉപയോഗിച്ചുള്ള മല്‍സ്യ ബന്ധനം മത്സ്യത്തൊഴിലാളികള്‍ക്ക് വന്‍ സാമ്പത്തിക ബാദ്ധ്യതയാണ് ഏല്‍ക്കേണ്ടി വരുന്നത്. ഇതിന് പ്രധാന കാരണം മത്സ്യ ലഭ്യത കുറഞ്ഞതാണ്. അതി രൂക്ഷമായ കായല്‍ മലിനീകരണമാണ് മത്സ്യ ലഭ്യത ഇല്ലായ്മക്ക് കാരണമെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. ഉപജീവനത്തിന് പോലും വരുമാനം ലഭിക്കാത്ത അവസ്ഥയാണുള്ളത്.
അരൂരിന്റെ മൂന്നു വശങ്ങളിലുമായി കൈതപ്പുഴ കായല്‍, വേമ്പനാട് കായല്‍, കുമ്പളങ്ങി കായല്‍ എന്നിവയാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഈ കായലുകളില്‍ ആയരിക്കണക്കിന് ചീന വലകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഈ വലകള്‍ നാമ മാത്രമായി അവശേഷിച്ചിരിക്കുകയാണ്. കായലിന് ക്രമാതീതമായി ആഴം കുറഞ്ഞതും ഇതിന് പ്രധാനകാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. എന്നാല്‍ ആഴം കുറഞ്ഞുവെങ്കിലും കായല്‍ നടുവിലും ചീന വലകള്‍ സ്ഥാപിച്ചിരുന്നു.
പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ ചീന വലകളില്‍ നല്ല രീതിയിലുള്ള മത്സ്യ ബന്ധനം നടന്നിരുന്നു. പക്ഷേ കായല്‍ മലിനീകരണം അനിയന്ത്രിതമായതോടെ മത്സ്യങ്ങള്‍ ഒന്നും തന്നെ ഇല്ലാതായതോടെ ചീന വലകള്‍ ഉപേക്ഷിക്കുവാന്‍ മല്‍സ്യ തൊഴിലാളികള്‍ നിര്‍ബന്ധിതമായി മാറുകയായിരുന്നു.
ചീന വലകള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ സാധാരണ ഗതിയില്‍ രണ്ട് തൊഴിലാളികളുടെ സേവനം ആവശ്യമാണ്. എന്നാല്‍ ഇവര്‍ക്ക് ചിലവിന് പോലുമുള്ള വകകള്‍ കണ്ടെത്തുവാന്‍ കഴിയാത്ത സ്ഥിതി വിശേഷമാണുള്ളത്. വലകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന് വന്‍ തോതിലുള്ള ചിലവുകള്‍ വഹിക്കേണ്ടി വരുന്നുണ്ട്.
സാധാരണ ഗതിയില്‍ മരത്തടി ഉപയോഗിച്ചാണ് ചീനവല നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ മരത്തിന്റെ ലഭ്യത താരതമേ്യന ഇല്ലാതായതോടെ ഇത് ഉപയോഗിച്ച് ചീന വല നിര്‍മ്മിക്കുവാന്‍ താങ്ങാനാവാത്ത വിധം ചിലവ് വര്‍ദ്ധിക്കുകയും ചെയ്തു. ഇതോടെ ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് ചീന വല നിര്‍മ്മിച്ചു തുടങ്ങി. എന്നാല്‍ പിന്നീട് ഇതും വന്‍ ബാദ്ധ്യതയായി മാറിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിലാണ് മത്സ്യ തൊഴിലാളികള്‍ ചീന വല ഉപേക്ഷിക്കുവാന്‍ കാരണമായത്.
മരങ്ങള്‍ കിട്ടാത്ത അവസ്ഥയും ഈ തൊഴിലിനെ സാരമായി ബാധിച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ ചീനവല നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ തലങ്ങളില്‍ നിന്നും നല്ല രീതിയില്‍ സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി പറയപ്പെടുന്നു. കൂടാതെ ചീന വലക്കായി ബാങ്കുകളില്‍ നിന്നും ആവശ്യമായ വായ്പയും ലഭിച്ചിരുന്നു. എന്നാല്‍ ഇത്തരം സഹായങ്ങളെല്ലാം തന്നെ നിലച്ചതോടെയാണ് ചീനവല വന്‍ ബാദ്ധ്യതയാവുകയും ചീന വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധന രീതി പ്രഹസനമായി മാറുകയും ചെയ്തിരിക്കുന്നത്.
ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ചീന വലകള്‍ക്കും ചീനവല തൊഴിലാളികള്‍ക്കും അടിയന്തര സംരക്ഷണം നല്‍കണമെന്ന് മല്‍സ്യതൊഴിലാളികള്‍ ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ചീന വലകള്‍ ഉപയോഗിച്ചുള്ള പ്രചീന മത്സ്യ ബന്ധന രീതി അന്യം നിന്നുപോകുമെന്ന് ഉള്‍നാടന്‍ മല്‍സ്യ തൊഴിലാളികള്‍ പറയുന്നു. വിനോദ സഞ്ചാരികളുടെയും പ്രധാന ആകര്‍ഷണമായിരുന്നു ചീനവലകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: