പത്രപ്രവര്‍ത്തനത്തിന് ഭാരതീയ സംസ്കൃതിയുടെയും സനാതനമൂല്യങ്ങളുടെയും അടിസ്ഥാനശിലയായ ധര്‍മ്മം എന്ന പേരുചേര്‍ത്ത് പത്രധര്‍മ്മമെന്ന് വിശേഷിപ്പിച്ച ഭാരതത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് അതിനെക്കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. ‘അശ്വത്ഥാമാ ഹത കുഞ്ജരഃ’ എന്ന് ധര്‍മ്മപുത്രര്‍ ദ്രോണാചാര്യരെ വീഴ്ത്താന്‍ പറഞ്ഞപ്പോള്‍ ധര്‍മ്മപുത്രരുടെ രഥം നിലംതൊട്ടു എന്നാണ് മഹാഭാരതം പഠിപ്പിക്കുന്നത്. സത്യം എന്നും ധര്‍മ്മത്തിന്റെ അവിഭാജ്യഘടകമാണ്. അതുതന്നെയാണ് പത്രപ്രവര്‍ത്തനത്തിലും ധര്‍മ്മത്തിന്റെ പ്രത്യേകത.
‘നിങ്ങള്‍ക്ക് ആരെക്കുറിച്ചും വാര്‍ത്ത എഴുതാം, എന്റെ അച്ഛനെതിരെ പോലും. പക്ഷേ, തെളിവുകളും രേഖകളും ഉണ്ടാകണം’, മാതൃഭൂമി പത്രാധിപരായിരുന്ന എം.ഡി. നാലപ്പാട് ഒരിക്കല്‍ പരിശീലനാര്‍ത്ഥികളായ ഞാനടക്കമുള്ള പത്രപ്രവര്‍ത്തകരോട് പറഞ്ഞു. ആര്‍ക്കെതിരെ വാര്‍ത്തയെഴുതിയാലും അവര്‍ക്ക് പറയാനുള്ളതുകൂടി കൊടുക്കുകയെന്നത് ആധുനിക കാലത്തും പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ധര്‍മ്മമാണ്. എന്തിനാണ് ഈ നീണ്ട ആമുഖമെന്ന് ഒരുപക്ഷേ, ചിന്തിച്ചേക്കാം. മാതൃഭൂമി ദിനപത്രത്തില്‍ ഗുജറാത്ത് കലാപത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നുദിവസങ്ങളിലായി പ്രസിദ്ധീകരിച്ച ലേഖനപരമ്പരയാണ് മാതൃഭൂമിയുടെ അപചയത്തെക്കുറിച്ചുള്ള ചിന്തകള്‍ ഉണര്‍ത്തിയത്.
മാനേജിംഗ് ഡയറക്ടര്‍ക്കെതിരെ പോലും വാര്‍ത്തയെഴുതിയ ഒരു പാരമ്പര്യം മാതൃഭൂമിയുടെ പത്രാധിപസമിതിക്ക് ഉണ്ടായിരുന്നു. ഏത് അപ്രിയസത്യവും ആരുടെ മുന്നിലും തുറന്നുപറയാനും പത്രത്തിലെഴുതാനും ആര്‍ജ്ജവവും ത്രാണിയുമുള്ള പത്രപ്രവര്‍ത്തകരുടെ തലമുറ അന്യംനിന്നിരിക്കുന്നു. മുതലാളിയെ സുഖിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് മനോധര്‍മ്മമാടുന്ന ആട്ടക്കാര്‍ വേദിയില്‍ നിറഞ്ഞിരിക്കുന്നു. വരാന്‍പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പും അതിനുമുമ്പുള്ള കൂടുമാറ്റത്തിന്റെ പടഹധ്വനിയുമാണ് ‘പ്രധാനവ്യക്തി’ എന്ന് പ്രധാനമന്ത്രിയുടെ പേര് പറയാതെ വ്യംഗ്യമായ പരാമര്ശത്തിലൂടെയുള്ള പരമ്പരയുടെ ദുഷ്ടലാക്കെന്ന് ഏത് കുഞ്ഞുങ്ങള്‍ക്കും മനസ്സിലാകും.
അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും നിറംപിടിപ്പിച്ച നുണകളും ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ എല്ലാകാലത്തും ആര്‍എസ്എസിനും ബിജെപിക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ പ്രയോഗിച്ചിട്ടുണ്ട്. ഗാന്ധിവധവും ആര്‍എസ്എസ് നേതാക്കളുടെ സ്വാതന്ത്ര്യസമരത്തിലെ പങ്കും മുതല്‍ ഓരോ സംഭവങ്ങളിലും ഇത് പ്രകടമാണ്. ഗുജറാത്തിലെ 2002 ല്‍ നടന്ന കലാപത്തിന്റെ പതിനഞ്ചാം വാര്‍ഷികം മാത്രം മാതൃഭൂമി പ്രത്യേകിച്ച് എടുത്ത് ആഘോഷമാക്കിയതിന്റെ ഉദ്ദേശ്യം രാഷ്ട്രീയം തന്നെയാണ്. ഗുജറാത്തില്‍ 2002 ലാണോ ആദ്യമായി വര്‍ഗ്ഗീയകലാപം നടന്നത്? സ്വാതന്ത്ര്യത്തിന് ശേഷം മിക്ക ദശാബ്ദങ്ങളിലും ഗുജറാത്തില്‍ വര്‍ഗ്ഗീയകലാപം നടന്നിട്ടുണ്ട്.
ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇതേപോലെയോ ഇതിനേക്കാള്‍ രൂക്ഷമായതോ ആയ കലാപങ്ങള്‍ നടന്നിട്ടുണ്ട്. അവിടെ ഒരിടത്തും സംസ്ഥാനമുഖ്യമന്ത്രിയെ ഈ തരത്തില്‍ വേട്ടയാടിയ ചരിത്രവും ഉണ്ടായിട്ടില്ല. സുപ്രീംകോടതി എല്ലാവിധ അന്വേഷണങ്ങള്‍ക്കുശേഷം നരേന്ദ്രമോദി തന്നാല്‍ കഴിയുംവിധം കലാപം തടയാന്‍ കഴിയുന്നതെല്ലാം ചെയ്തു എന്ന് വ്യക്തമായി പറഞ്ഞിട്ടും മോദിക്കെതിരെ ആക്രമണത്തിന്റെ മുനതിരിക്കാനുള്ള ശ്രമം രാഷ്ട്രീയം മാത്രമാണ്. മാതൃഭൂമിയില്‍ വന്ന ഏകപക്ഷീയമായ ലേഖനം ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പെടുത്താന്‍ വേണ്ടി മാത്രമാണെന്ന് ആരെങ്കിലും കരുതിയാല്‍ അതിനെ കുറ്റം പറയാനാവില്ല.
ആര്‍എസ്എസിനും പരിവാര്‍ പ്രസ്ഥാനത്തിനുമെതിരെ പലപ്പോഴും കര്‍ശന നിലപാടെടുത്തിട്ടുള്ള ജഡ്ജിമാരുടെ മേല്‍നോട്ടത്തിലാണ് 2002 ലെ ഗുജറാത്ത് കലാപത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതും അന്വേഷണം നടത്തിയതും. സിബിഐ മുന്‍ ഡയറക്ടര്‍ ആര്.കെ. രാഘവനായിരുന്നു അന്വേഷണസംഘത്തിന്റെ തലവന്‍. അന്വേഷണസംഘം സുപ്രീംകോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലും പിരിച്ചുവിടപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിന്റെ ഹര്‍ജിയിലെ വിധിയിലും പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിലും നരേന്ദ്ര മോദിയെ കലാപത്തിന് ഉത്തരവാദിയായി ചിത്രീകരിക്കാന്‍ നടന്ന ആസൂത്രിതമായ ഗൂഢാലോചനയിലേക്കും അതിനുവേണ്ടി കൃത്രിമ തെളിവ് ഉണ്ടാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും വ്യക്തമായ പരാമര്‍ശമുണ്ട്.
ചില എന്‍ജിഒകളും എതിര് രാഷ്ട്രീയകക്ഷികളില്‍പ്പെട്ട നേതാക്കളും ചില ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനകളും ശ്രമങ്ങളും സുപ്രീം കോടതി അക്കമിട്ട് നിരത്തിയിട്ടുണ്ട്. സുപ്രീംകോടതി പറഞ്ഞിട്ടുപോലും പ്രധാനമന്ത്രിയെ താറടിക്കാന്‍ മാതൃഭൂമി ലേഖനം ആശ്രയിക്കുന്നത് രാജീവ് ഷാ എന്ന പത്രപ്രവര്‍ത്തകനെയാണ്. മാതൃഭൂമിയിലെ ലേഖനം തന്നെയാണ് രാജീവ് ഷാ എന്ന പത്രപ്രവര്‍ത്തകന്റെ ഭൂതകാലം തിരയാന്‍ പ്രേരിപ്പിച്ചത്. എല്ലാകാലത്തും ഇടതുപക്ഷ സഹയാത്രികനും ശക്തനായ പ്രവര്‍ത്തകനുമായിരുന്ന രാജീവ് ഷാ ഒരിക്കലും തന്റെ രാഷ്ട്രീയം മറച്ചുവച്ചിട്ടില്ല. ആ തരത്തില്‍ വ്യക്തമായ രാഷ്ട്രീയ ചായ്വുള്ള, അല്ലെങ്കില്‍ നിലപാടുള്ള ഒരാളെ നിഷ്പക്ഷമെന്ന് വിശ്വസിക്കുകയോ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുകയോ ചെയ്യുന്ന മാതൃഭൂമി പൂര്‍ണ്ണമായി ആശ്രയിച്ചതിന്റെ കാരണം വ്യക്തമാണ്.
1979 മുതല്‍ 93 വരെ പേട്രിയട്ടിന്റെയും ലിങ്കിന്റെയും പത്രാധിപസമിതിയില്‍ ഉണ്ടായിരുന്ന രാജീവ് ഷാ 86 മുതല്‍ 93 വരെ മോസ്കോയില്‍ അവരുടെ പ്രത്യേക ലേഖകനുമായിരുന്നു. ഗോര്‍ബച്ചേവിന്റെ ഉയര്‍ച്ചയും പതനവും എന്ന പുസ്തകം എഴുതിയ അദ്ദേഹം 97 മുതല്‍ 2013 വരെ അഹമ്മദാബാദില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. എല്ലാകാലത്തും ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയ അദ്ദേഹം പ്രവര്‍ത്തനത്തിലും ലേഖനത്തിലും ബ്ലോഗിലും ബിജെപിക്കും നരേന്ദ്രമോദിക്കും എതിരായ നിലപാടേ എന്നും സ്വീകരിച്ചിട്ടുള്ളൂ. ഇപ്പോള്‍ പൗരാവകാശത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനുമായുള്ള സന്നദ്ധസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഷാ ഇന്നും അതേ പരിവാര്‍ വിരുദ്ധ നിലപാടില്‍ തന്നെയാണ്.
ഗുജറാത്ത് കലാപത്തിനു ശേഷമുള്ള മോദി വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ടീസ്റ്റാ സെത്തല്വാദിനൊപ്പം ഐക്യനിര പടുത്തുയര്‍ത്തിയ പിയുസിഎല്‍ നേതാവും ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലി മുന്‍ പത്രാധിപസമിതി അംഗവുമായ അച്യുത് യാഗ്നിക്കും ഡിസൈനറും എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുചിത്രാ സേത്തുമാണ് മാതൃഭൂമിയുടെ ലേഖന പരമ്പരയിലെ ഏറ്റവും പ്രധാന സംഭാവന നല്‍കിയിട്ടുള്ളത്. ആര്.കെ. രാഘവന്റെ റിപ്പോര്‍ട്ടുകളോ സുപ്രീം കോടതിയുടെ വിധിയോ കലാപകാലത്ത് ക്രമസമാധാന ചുമതല ഏറ്റെടുത്ത മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് കെ.പി.എസ്. ഗില്ലിന്റെ പ്രസ്താവനകളോ ഒന്നുംതന്നെ പരാമര്‍ശവിധേയമായില്ല.
പത്രപ്രവര്‍ത്തനം സത്യാന്വേഷണമാണെന്ന അടിസ്ഥാന പ്രമാണം അട്ടിമറിച്ചുകൊണ്ടാണ് ലേഖനത്തിലുടനീളം ഗുജറാത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നിരത്തുന്നത്. ഗുജറാത്തിലെ വികസനം ഹിന്ദുക്കളില്‍ മാത്രം ഒതുങ്ങിനില്ക്കുന്നു, മുസ്ലിം പ്രദേശത്ത് വികസനം എത്തിയിട്ടില്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഭരണകൂടം പല പ്രദേശങ്ങളിലും തെരുവു വിളക്കും കുടിവെള്ളവും പോലും ഹിന്ദു പ്രദേശത്ത് മാത്രം ഒതുക്കിനിര്‍ത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് ലേഖനത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്.
മാതൃഭൂമി ലേഖനത്തില്‍ പറയുന്ന സര്‍ഖേജിലെ ജുവാപ്പുര പ്രദേശത്തെ മുസ്ലിം നേതാവും ഗുജറാത്ത് ഓട്ടോ ഡ്രൈവേഴ്സ് യൂണിയന് വൈസ് പ്രസിഡണ്ടുമായ ഇംതിയാസ് ലംഘയോട് ഇതേക്കുറിച്ച് ചോദിച്ചു. ‘ഈ സ്ഥലത്തേക്ക് വന്നുനോക്കുകപോലും ചെയ്യാതെ എവിടെയോ ആരോ പറഞ്ഞതുകേട്ട് എഴുതിക്കൂട്ടുന്നതാണ് ഇതൊക്കെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സര്‍ഖേജ് മേഖലയില്‍ നര്‍മ്മദാ വെള്ളമാണ് കുടിക്കാന്‍ കിട്ടുന്നത്. കുടിവെള്ളത്തിനു മാത്രം 20 കോടി രൂപ ചെലവിട്ട് ഇവിടെ പൈപ്പ് ഇട്ടു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മുസ്ലിങ്ങള്‍ മാത്രം താമസിക്കുന്ന ഈ മേഖലയില്‍ 180 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. കലാപം ഇന്ന് ഒരു മോശപ്പെട്ട, കഴിഞ്ഞുപോയ സ്വപ്നം മാത്രമായാണ് ഇരുസമുദായങ്ങളും കാണുന്നത്. മോഹഭംഗം വന്ന ചില രാഷ്ട്രീയപ്രവര്‍ത്തകരാണ് ഇപ്പോഴും ഇതിന്റെ പേരില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത്. ഗുജറാത്തിലെ ഏറ്റവും കൂടുതല്‍ സൗകര്യമുള്ള, ഏറ്റവും വലിയ സര്‍ക്കാര്‍ സ്കൂള്‍ മുസ്ലിങ്ങള്‍ക്കായുള്ള സര്‍ഖേജിലെ സ്കൂളാണ്.
അഞ്ചര കോടി രൂപയാണ് ഇവിടെ മികച്ച സൗകര്യങ്ങളുള്ള സ്കൂള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. സര്‍ഖേജിലെ മുസ്ലിം പ്രദേശത്തെ വികസനത്തെക്കുറിച്ച് നേരിട്ട് കാണാനും വിലയിരുത്താനും ഏത് പത്രപ്രവര്‍ത്തകനും ഇവിടേക്ക് വരാമെന്ന് ഇംതിയാസ് ഭായ് പറയുന്നു.
മാതൃഭൂമി ലേഖനത്തിന്റെ ദുഷ്ടലാക്ക് മനസ്സിലാകുന്നത് ജസ്റ്റിസ് രാജേന്ദ്ര സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കൂടി പരിശോധിക്കുമ്പോഴാണ്. രാജേന്ദ്ര സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗാണ്. മന്മോഹന് സിംഗിന്റെ കാലത്തു തന്നെയാണ് ഈ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടതും. അന്ന് നരേന്ദ്രമോദി ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നു.
റിപ്പോര്‍ട്ട് നല്കുന്ന സൂചകങ്ങള്‍ ശ്രദ്ധേയമാണ്. ഗുജറാത്തിലെ ഗ്രാമീണ മുസ്ലിങ്ങളുടെ പ്രതിശീര്‍ഷ പ്രതിമാസ വരുമാനം 668 രൂപയാണ്. ഇതാകട്ടെ, ഗ്രാമീണ ഹിന്ദുവിന്റെ പ്രതിശീര്‍ഷ പ്രതിമാസ വരുമാനത്തേക്കാള്‍ 24 രൂപ കൂടുതലാണ് (644). ഇത് പട്ടികജാതിക്കാരെക്കാള്‍ 141 രൂപ കൂടുതലും (527 രൂപ), മറ്റു പിന്നാക്ക ജാതിക്കാരെക്കാള്‍ (594 രൂപ) 74 രൂപ കൂടുതലുമാണ്. ഇന്ത്യയിലെ ഗ്രാമീണ മുസ്ലിങ്ങളുടെ ശരാശരി വരുമാനത്തേക്കാള്‍ (553 രൂപ) 115 രൂപ കൂടുതലാണ് ഗുജറാത്തിലെ ഗ്രാമീണ മുസ്ലിങ്ങളുടെ പ്രതിശീര്‍ഷ പ്രതിമാസ വരുമാനം. നഗരത്തിലേക്ക് വരുമ്പോള്‍ നഗരത്തിലെ മുസ്ലിങ്ങളുടെ പ്രതിശീര്‍ഷ പ്രതിമാസ വരുമാനം 875 രൂപയാണ്. ഇത് അഖിലേന്ത്യാ ശരാശരിയേക്കാള്‍ 71 രൂപ കൂടുതലാണ്. നഗരത്തില്‍ അധിവസിക്കുന്ന മുസ്ലിങ്ങളുടെ അഖിലേന്ത്യാതലത്തിലുള്ള ശരാശരി പ്രതിമാസ പ്രതിശീര്‍ഷ വരുമാനം 804 രൂപയാണ്. ഈ കണക്കുകള്‍ നരേന്ദ്രമോദിയോ ബിജെപി നേതാക്കളോ തയ്യാറാക്കിയതല്ല. ഇന്ത്യയിലെ മുസ്ലിങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ നിലവാരം വിലയിരുത്താന്‍ വേണ്ടിയാണ് സമിതിയെ നിയോഗിച്ചത്.
ഇന്ത്യാ ഹ്യൂമണ്‍ ഡവലപ്മെന്റ് റിപ്പോര്‍ട്ടിലും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലെയും മുസ്ലിങ്ങളെക്കാള് എത്രയോ മെച്ചപ്പെട്ടതാണ് ഗുജറാത്തിലെ മുസ്ലിങ്ങളുടെ ജീവിതനിലവാരമെന്ന് പറയുന്നു. നല്ല കുടിവെള്ളം കിട്ടുന്ന മുസ്ലിം കുടുംബങ്ങള്‍ 97.7 ശതമാനമാണ് അവിടെയുള്ളത്. ഇതാകട്ടെ, സംസ്ഥാന ശരാശരിയേക്കാള്‍ (93.1 ശതമാനം) 4.6 ശതമാനം കൂടുതലും അഖിലേന്ത്യാ ശരാശരിയേക്കാള്‍ (92.8 ശതമാനം) 4.9 ശതമാനം കൂടുതലുമാണ്.
ഗുജറാത്തിലെ മുസ്ലിം ജനസംഖ്യയുടെ സാക്ഷരത 73.5 ശതമാനമാണ്. ഇത് അഖിലേന്ത്യാ ശരാശരിയേക്കാള്‍ (64.8 ശതമാനം) 8.7 ശതമാനം കൂടുതലാണ്. ഇതുകൂടാതെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഗുജറാത്തിലെ തീരദേശ വികസനത്തിനായി സാഗര്‍ ഖേതു പദ്ധതിയില്‍ 11,000 കോടി രൂപ ചെലവഴിച്ചു. ഈ തുക ഉപയോഗിക്കപ്പെട്ടതിലേറെയും തീരദേശവാസികളായ മുസ്ലിങ്ങളുടെ ക്ഷേമത്തിനായിരുന്നു. അടുത്തവര്‍ഷവും 21,000 കോടി രൂപയുടെ പുതിയ പാക്കേജും അനുവദിച്ചിരുന്നു.
നീതി ആയോഗിന്റെ ചെയര്‍മാനായി എത്തുംമുന്‍പ് അരവിന്ദ് പനഗരിയ കൊളമ്പിയ സര്‍വ്വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫസറായിരുന്നു. അദ്ദേഹവും ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഇക്കോണമി വിഭാഗം പ്രൊഫസറായ ജഗദീഷ് ഭഗവതിയും ദല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി ഡയറക്ടറും പതിനാലാം ധനകാര്യ കമ്മീഷന് അംഗവുമായിരുന്ന ഗോവിന്ദറാവുവും ചേര്‍ന്ന് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതിയിരുന്നു. ‘ദ മേക്കിംഗ് ഓഫ് മിറൈക്കിള്സ് ഇന്‍ ഇന്ത്യന്‍ സ്റ്റേറ്റ്സ്; ആന്ധ്രാപ്രദേശ്, ബീഹാര്‍ ആന്റ് ഗുജറാത്ത്’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. 21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ എട്ടുശതമാനത്തിലേറെ വളര്‍ച്ചാനിരക്ക് കൈവരിച്ച ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചായിരുന്നു പഠനം. ആന്ധ്ര, ബീഹാര്‍, ഗുജറാത്ത് എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് ഈ തരത്തിലുള്ള വളര്‍ച്ച കൈവരിച്ചത്. മുന്തിയ വളര്‍ച്ചാനിരക്ക് കൈവരിച്ചതിനൊപ്പം വിപണിശൃംഖല വിപുലീകരിക്കുകയും ദാരിദ്ര്യം കുറച്ചുകൊണ്ടു വരികയും ചെയ്തു എന്നതാണ് ഈ സംസ്ഥാനങ്ങളുടെ പ്രത്യേകത.
പഴങ്ങള്‍, പച്ചക്കറികള്‍, നാണ്യവിളകള്‍, ക്ഷീരവികസനം എന്നിവയിലൂടെയാണ് ആന്ധ്രയും ഗുജറാത്തും ഗ്രാമീണമേഖലയിലെ ദാരിദ്ര്യം കുറച്ചുകൊണ്ടുവന്നതെന്ന് പുസ്തകം പറയുന്നു. രാഷ്ട്രീയത്തിന് അതീതമായി, ഭൂമിശാസ്ത്ര വ്യതിയാനങ്ങള്‍ക്കതീതമായി ഈ മൂന്നു സംസ്ഥാനങ്ങളും കൈവരിച്ച നേട്ടം ചന്ദ്രബാബു നായിഡു, നിതീഷ്കുമാര്‍, നരേന്ദ്രമോദി എന്നീ മുഖ്യമന്ത്രിമാരുടെ കഠിനാദ്ധ്വാനത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും ഫലമാണെന്ന് പുസ്തകം എടുത്തുകാട്ടുന്നു.
ഓരോ രംഗത്തും ഗുജറാത്ത് കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ താരതമ്യങ്ങള്‍ക്കതീതമാണ്. ഇവയൊന്നും കണ്ടില്ലെന്നു നടിച്ച് നരേന്ദ്രമോദിയുടെ രക്തം തേടി പല മാധ്യമങ്ങളും നടത്തിയിട്ടുള്ള വേട്ടയ്ക്ക് തുടര്‍ച്ചയായ നാലു തെരഞ്ഞെടുപ്പിലും ജനങ്ങള്‍ മറുപടി നല്കിയിട്ടുള്ളതാണ്. അതിന്റെ ഒരു വികൃതമായ അനുകരണം മാത്രമാണ് മാതൃഭൂമി വ്യംഗ്യമായി പരാമര്‍ശിച്ചു പോകുന്ന ആരോപണങ്ങള്‍. ഇവയുടെ സത്യസ്ഥിതിയെക്കുറിച്ച് തുടര്‍ന്നു വിലയിരുത്താം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: