ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും നല്ല രണ്ടാമത്തെ വിമാനത്താവളമായി ദല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. ഉയര്‍ന്ന തോതില്‍ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ), എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (എഎസ്ക്യൂ) എന്നിവരുടെ സര്‍വ്വെയിലൂടെയാണ് തെരഞ്ഞെടുത്തത്.
സേവന ഗുണനിലവാരത്തില്‍ ജിഎംആര്‍ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം ലോകത്ത് ഒന്നാം റാങ്ക് നേടി. പ്രതിവര്‍ഷം 5-15 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലാണ് ഈ നേട്ടം. പടിപടിയായിട്ടാണ് ഹൈദരാബാദ് വിമാനത്താവളം ഈ നേട്ടം കൈവരിച്ചത്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയിട്ട് 9 വര്‍ഷം തികയുന്ന വേളയിലാണ് ഈ നേട്ടം. 20% വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്.
ദല്‍ഹി ഐജിഐ വിമാനത്താവളം പ്രതിവര്‍ഷം 40 ദശലക്ഷം യാത്രക്കാരെയാണ് കൈകാര്യം ചെയ്യുന്നത്. ദക്ഷിണ കൊറിയയുടെ ഇഞ്ചിയോണ്‍ വിമാനത്താവളത്തിന് ശേഷം മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം, സിംഗപൂര്‍ ചാന്‍ഗി വിമാനത്താവളം എന്നിവയുമായി ആഗോളതലത്തില്‍ രണ്ടാം സ്ഥാനം പങ്കുവെക്കുന്നുണ്ട്.
ചെറിയ വിഭാഗത്തില്‍ ഹൈദരാബാദ് വിമാനത്താവളത്തിന് ഒന്നാം സ്ഥാനത്ത് എത്താനായത് വലിയ നേട്ടമാണ്. വിമാനത്താവളത്തിലേയ്ക്കുള്ള പ്രവേശനം, ചെക്ക്-ഇന്‍, സുരക്ഷാ പരിശോധന, വിശ്രമ മുറികള്‍, സ്റ്റോറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗുണനിലവാരം പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: