ചാലക്കുടി: കൊരട്ടി പഞ്ചായത്തിലെ ആറാം തുരത്ത് പാടശേഖരം കൊരട്ടി കോണ്‍വെന്റ് അധികൃതരുടെ നേതൃത്വത്തില്‍ നികത്തുവാന്‍ ശ്രമിക്കുന്നതായി പരാതി. കൊരട്ടിയിലെ കോണ്‍വെന്റിന്റെ ഉടമ സ്ഥതയിലൂള്ള ആറേക്കറോളം വരുന്ന പാടശേഖരം കഴിഞ്ഞ വര്‍ഷം വരെ നെല്‍കൃഷി ചെയ്തിരുന്നതാണ്. ഇതാണ് ഭൂമാഫിയയുടെ സഹായത്തോടെ മണ്ണിട്ട് നികത്തുവാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പാടശേഖരത്തിന് നടുവിലൂടെ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുവാനൂള്ള ശ്രമമാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞത്.
കൊരട്ടി പഞ്ചായത്തും വില്ലേജ് ഓഫീസറും നല്കിയ അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തരുത്തെന്ന നിര്‍ദ്ദേശം അവഗണിച്ചാണ് പാടശേഖരം നികത്തുവാന്‍ ശ്രമിച്ചതെന്ന് പറയുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ സഹായത്തോടെയാണ് കയ്യേറ്റമെന്നും പരാതിയുണ്ട്.
പാടശേഖരത്തിന്റെ വശത്തിലൂടെ വഴി നിര്‍മ്മിക്കാനെന്ന പേരില്‍ മണ്ണിട്ട് നികത്തുന്നതിനെതിരെ സ്വകാര്യ വ്യക്തി ആദ്യം കേസ് നല്‍കിയിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പിലാക്കിയ ശേഷം ഇവരെ കൂടി കൂട്ടുപിടിച്ചാണ് ആകെയുള്ള ഒമ്പതേക്കറോളം വരുന്ന പാടശേഖരം നികത്തുവാന്‍ ശ്രമിക്കുന്നത്. ആദ്യം വശങ്ങളിലൂടെയായിരുന്നു നികത്തല്‍ ശ്രമം. ഇപ്പോള്‍ നടുവിലൂടെയായി. പാടശേഖരത്തിലൂടെ വഴിയുണ്ടാക്കുവാനാണെന്നാണ് പറയുന്നത്. വാര്‍ഡു മെമ്പര്‍ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റെ സ്വാധീനം ഉപയോഗിച്ചാണ് പാടശേഖരം മണ്ണട്ടിച്ച് നികത്തുന്നത്.
പാടശേഖരത്തില്‍ കൃഷി ഇറക്കിയിരുന്നപ്പോള്‍ കൂടിവെള്ള ക്ഷാമം ഇല്ലാതിരുന്ന ഇവിടെ ഇപ്പോള്‍ കിണറുകളിലെ വെള്ളം വളരെ കുറയുതായി നാട്ടുകാര്‍ പറയുന്നു. സമീപവാസിയായ ഷാജു കണ്ണന്വിള്ളിയുടെ നേതൃത്വത്തില്‍ പരിസര വാസികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. അനധികൃതമായി പാടശേഖരം നികത്തുന്ന നടപടികള്‍ കോണ്‍വെന്റ് അധികൃതര്‍ നിര്‍ത്തിവെക്കുവാന്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: