മൂന്നാര്‍: ചിന്നക്കനാല്‍ പഞ്ചായത്തിലെ മുട്ടുകാട്ടിലും, രാജകുമാരി പഞ്ചായത്തിലെ ഖജനപ്പാറയിലും, ബൈസണ്‍വാലി പഞ്ചായത്തിലെ കോമാളിക്കുടിയിലും, കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ഒരുമാസത്തിനുള്ളില്‍ ഏക്കര്‍ കണക്കിന് കൃഷിയാണ് തകര്‍ത്തത്.
കുട്ടിയടക്കം നാല് കാട്ടാനകളാണ് മുട്ടുകാട്, കൊങ്ങിണിസിറ്റി, കോമാളിക്കുടി, ഖജനാപ്പാറ തുടങ്ങിയ മേഖലകളില്‍ എത്തുന്നത്. വേനല്‍ കനത്തത്തോടെ ഭക്ഷണവും വെള്ളവും തേടിയാണ് ഇവ ജനവാസ മേഖലയില്‍ എത്തിയത്. ഈ പ്രദേശത്ത് നിരവധി കര്‍ഷകര്‍ വാഴ കൃഷിചെയ്തിരിക്കുന്നതിനാലും വെള്ളം ഉള്ളതിനാലുമാണ് കാട്ടാനക്കൂട്ടം ഈ മേഖലയില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്നത്.
വീടിന് സമീപത്തെത്തി ചുറ്റുമുള്ള വാഴകള്‍ മുഴുവന്‍ തിന്നു നശിപ്പിക്കുകയും ആളുകളെ വിരട്ടി ഓടിക്കുകയുമാണ്. മുട്ടുകാട് കൊങ്ങിണിസിറ്റി ഖജനപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ ഏലതോട്ടങ്ങള്‍ മുഴുവനും ചവിട്ടി മെതിച്ചശേഷം ബൈസണ്‍വാലി പഞ്ചായത്തിലെ കോമാളിക്കുടിയിലേക്ക് നീങ്ങിയ കട്ടനാക്കൂട്ടം ലിസ്വിന് കടമ്പക്കാട്ട്, നാറണത്ത് കുട്ടന്, ബേബി, പുലേന്ദ്രന്‍, ബിജു കൊച്ചുപറമ്പില്‍ തുടങ്ങിയവരുടെ തോട്ടങ്ങള്‍ നശിപ്പിച്ചു. നാട്ടാനകളെ അപേക്ഷിച്ച് ഇവക്ക് പൊക്കം കുറവായതിനാല്‍ ഏലത്തോട്ടത്തില്‍ നിന്നാല്‍ കാണുവാന്‍ സാധി ക്കില്ല. അതുകൊണ്ട് വേനല്‍ മഴ ലഭിച്ചിട്ടും തോട്ടത്തിലെ പണികള്‍ ആരംഭിക്കാന്‍ കഴിയാതെ വലയുകയാണ് തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: