അമ്പലപ്പുഴ: സ്വത്ത് തര്‍ക്കത്തെതുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. അമ്പലപ്പുഴവടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഇടവഴിക്കല്‍ വീട്ടില്‍ കബീര്‍- ആബിത ദമ്പതികളുടെ മകള്‍ സബിത(28)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് പുന്നപ്ര ആനന്ദ മന്ദിരത്തില്‍ സല്‍മാനെ(38) പുന്നപ്ര പോലീസ് അറസ്റ്റുചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു സംഭവം. ഇരുവരുടെയും പേരിലുള്ള വീടും സ്ഥലവും സല്‍മാന്റെ പേരിലാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം സബിതയെ ഇയാള്‍ ഉപദ്രവിക്കുമായിരുന്നു ഇതേതുടര്‍ന്ന് സബിത അവരുടെ കുടുംബവീട്ടില്‍ പോയി താമസിക്കുകയായിരുന്നു. ഇന്നലെയാണ് ഇവര്‍ തിരികെ അമ്പലപ്പുഴയിലെ വീട്ടില്‍ എത്തിയത്. വീട്ടില്‍ വന്നുകയറിയ ഇവരെ സല്മാന് വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിന്റെ ഇരുഭാഗത്തും വെട്ടുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാര്‍ രക്തമൊലിക്കുന്ന വെട്ടുകത്തിയുമായി നില്ക്കുന്ന സല്‍മാനെയാണ് കണ്ടത.് ഉടന്‍തന്നെ പുന്നപ്ര പോലീസില്‍ വിവരംഅറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ ഇയാള്‍ മുറിക്കുള്ളില്‍കയറി വാതിലടച്ചു. ഇതേ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വാതില്‍ തകര്‍ത്താണ് പോലീസ് സല്‍മാനെ പിടികൂടിയത്. എട്ടുവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. സബിതയെ വിവാഹം കഴിക്കാനായി സന്ദീപ് മതം മാറി സല്മാനാകുകയായിരുന്നു. ഇവര്‍ക്ക് ഒരുകുട്ടിയുണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: