ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ നിയമസഭകളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. യുപിയിലെ 40 മണ്ഡലങ്ങളിലും മണിപ്പൂരിലെ 22 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. മാര്‍ച്ച് 11ന് വോട്ടെണ്ണല്‍ നടക്കും.
കിഴക്കന്‍ യുപിയുടെ ആസ്ഥാനമായ വാരാണസിയിലും സമീപ ജില്ലകളുമാണ് അവസാന ഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തുന്നത്. വാരാണസി ജില്ലയിലെ 8 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ്. ഇതില്‍ 5 മണ്ഡലങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലത്തിലാണ്. ഇവിടങ്ങളിലെല്ലാം ബിജെപി തരംഗമാണ്.
മണിപ്പൂരില്‍ ഏറെ സംഘര്‍ഷസാധ്യതയുള്ള 22 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ 38 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് സമാധാനപൂര്വ്വമായിരുന്നു. രണ്ടാംഘട്ടത്തില്‍ മുഖ്യമന്ത്രി ഇബോബി സിങിനെതിരെ ഇറോം ശര്‍മിള മത്സരിക്കുന്ന തൗബാല്‍ മണ്ഡലമാണ് ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
ഫെബ്രുവരി ആദ്യവാരം ആരംഭിച്ച അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കാണ് ഇന്ന് സമാപനമാകുന്നത്. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ വോട്ടെടുപ്പാണ് ഒരുമാസത്തിലധികം നീണ്ടത്.
ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഈ മാസം 11ന് പുറത്ത് വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: