കോട്ടയം: എസ്ഐയെ ചേട്ടായെന്ന് വിളിച്ചതിന് കവിളത്ത് അടികിട്ടിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പരാതിയെതുടര്‍ന്ന് പള്ളിക്കത്തോട് എസ്ഐ അനില്‍കുമാറിനെ കോട്ടയം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി.
വാഹനപരിശോധനയ്ക്കിടെ ചൂണ്ടച്ചേരി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ദീപക്കിനെ(19)യാണ് എസ്ഐ അകാരണമായി അടിച്ചത്. ലൈസന്‍സ് ചോദിച്ചപ്പോള്‍ ഇപ്പോള്‍ തരാം ചേട്ടായെന്ന് പറഞ്ഞത് എസ്ഐക്ക് രസിച്ചില്ലത്രേ. ഇതേതുടര്‍ന്ന് എസ്ഐ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതി പറയുന്നു. ദീപക്കിന്റെ അച്ഛനും പരാതി നല്‍കിയിരുന്നു.
ദീപക്കിനെ മര്‍ദ്ദിച്ച സംഭവം വിവാദമായതിന് പിന്നാലെ ഈ എസ്ഐ തിങ്കളാഴ്ച കിറ്റ്സ് എന്‍ജിനീയറിങ് കോളേജ് കാമ്പസില്‍ കയറിയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചിരുന്നു. ഒന്നിന് പിന്നാലെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് സിപിഎമ്മിന് ഏറെ പ്രിയപ്പെട്ട എസ്ഐയെ താല്‍ക്കാലിക താവളമെന്ന നിലയില്‍ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്. എസ്ഐക്കെതിരെയുള്ള പരാതികളില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പേരിനൊരന്വേഷണവും നടന്നിരുന്നു. പള്ളിക്കത്തോട് എസ്ഐ ആയി പാലാ എസ്ഐ അനൂപിനെയാണ് നിയമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: