കാട്ടാക്കട: കണ്ണൂരിനെ വിറപ്പിച്ച പുള്ളിപ്പുലി നെയ്യാര്‍ ഡാമിലെ സിംഹ സഫാരി പാര്‍ക്കില്‍ ഇപ്പോള്‍ തികച്ചും ശാന്തനാണ്. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് പ്രത്യേക വാഹനത്തില്‍ കണ്ണൂരില്‍ ഭീതിപരത്തിയ പുലിയെ നെയ്യാര്‍ഡാമില്‍ എത്തിച്ചത്. മയക്കുവെടിയുടെ മയക്കമുണ്ടായിരുന്നെങ്കിലും വനപാലകര്‍ പുലിയെ ഇരുമ്പു കൂട്ടില്‍ നിന്നിറക്കി ലയണ്‍ സഫാരി പാര്‍ക്കിലെ പ്രത്യേക കൂട്ടിലേക്ക് മാറ്റിയപ്പോള്‍ നേരിയൊരു ചീറ്റല്‍. പിന്നെ അനുസരണയോടെ കൂട്ടില്‍ ഉലാത്തി.
ഭക്ഷണത്തിനായി ഇട്ടുകൊടുത്ത കോഴിയെ ഒറ്റയിരുപ്പിന് അകത്താക്കി. ശേഷം സുഖമായി ഉറക്കം. ഇതായിരുന്നു കഴിഞ്ഞ ദിവസത്തെ പുലിയുടെ രീതി. ഇന്നലെ സിംഹങ്ങള്‍ക്കായി കൊണ്ടുവന്ന ബീഫായിരുന്നു പുലിയുടെ പ്രാതല്‍. മയക്കുവെടിയുടെ ആലസ്യം മാറിയിട്ടും ഇരുമ്പ് കൂടിനുള്ളില്‍ പുലി സൗമ്യഭാവത്തിലാണ്.
നെയ്യാര്‍ ഡാമില്‍ ഒരാഴ്ചയോളം പുലിയെ നിരീക്ഷിക്കും. ഈ സമയം ആവശ്യമെങ്കില്‍ ചികിത്സ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. തെക്കേ ഇന്ത്യയിലെ ഏക പാര്‍ക്ക് ആണ് നെയ്യാര്ഡാമിലേത്. അതുകൊണ്ട് തന്നെ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിനും നടപടി ഉണ്ടാകും. അതോടൊപ്പം നെയ്യാര്‍ഡാം ലയണ്‍ സഫാരി പാര്‍ക്കില്‍ കൂടുതല്‍ സിംഹങ്ങളെ എത്തിക്കാന്‍ ആലോചനയുണ്ടെന്നും അതിനുള്ള നടപടി ഉടന്‍ ഉണ്ടാകുമെന്നും പുലിയെ കാണാനെത്തിയ വനംമന്ത്രി കെ. രാജു പറഞ്ഞു. ഫോറസ്റ്റ് വെറ്റിനറി സര്ജന് ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമും ഫോറസ്റ്റ് ഉദ്യോഗസ്ഥരുമാണ് പുലിയെ നെയ്യാര്‍ഡാമില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: