വാഷിങ്ടൺ: ചൊവ്വയിൽ ഒരിക്കൽ മഹാപ്രളയം ഉണ്ടായതായി സൂചന. ചുവപ്പു ഗ്രഹത്തിന്റെ, മാഴ്സ് എക്സ്പ്രസ് എന്ന ബഹിരാകാശ പേടകം പകർത്തിയ ചിത്രങ്ങളിൽ നിന്നാണ് ശാസ്ത്രജ്ഞർ വെള്ളപ്പൊക്കക്കാര്യം കണ്ടെത്തിയത്.
ചൊവ്വയിലെ അഗ്നിപർവ്വതങ്ങൾ നിറഞ്ഞ മേഖലയാണ് താർസിസ്. ഈ മേഖലയ്ക്ക് കിഴക്ക്, വാലസ് മാരിനേഴ്സ് എന്ന അഗാധ ഗർത്തിന് വടക്ക് യൂക്കസ് കാസ്മ എന്ന അഗാധമായ, ചെളി നിറഞ്ഞ താഴ്വരയുണ്ട്. ഇവിടെ നിന്ന് വലിയ ജലപ്രവാഹം ഉണ്ടായതിന്റെ ലക്ഷണങ്ങളാണ് ചിത്രത്തിലുള്ളത്.
36 മുതൽ 34 കോടി വർഷങ്ങൾക്കു മുൻപ് അഗ്നിപർവ്വത വിസ്ഫോടനം, പ്രതല പാളികളുടെ തെന്നിമാറ്റം തുടങ്ങിയ പല കാരണങ്ങളാൽ ഗർത്തം പിളർന്ന് ഉള്ളിലുള്ള ജലം വൻതോതിൽ പുറത്തേക്ക് വന്നുവെന്നും അത് കാസി വാലസ് മേഖലയെ പ്രളത്തിലാഴ്ത്തിയെന്നുമാണ് ശാസ്ത്രജ്ഞർ കരുതുന്നത്.
അന്നുണ്ടായ ചില പ്രത്യേകതകളാണ് ഇന്നും ചൊവ്വയുടെ ചില ഭാഗങ്ങളിൽ കാണുന്നത്. കാസി വാലസിന്റെ (താഴ്വര തന്നെ) മുഖഭാഗത്ത് വലിയൊരു കുഴി രൂപപ്പെട്ടിട്ടുണ്ട്. 25 കിലോമീറ്ററാണ് ഇതിന്റെ വ്യാസം. വോസ്റ്റർ ക്രേറ്റർ എന്നാണ് പേര്. ഇതിന്റെ ചുറ്റുമുള്ള വസ്തുക്കൾ വെള്ളപ്പൊക്കത്തിൽ വന്നടിഞ്ഞതാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: