എരുമേലി: മണിമലയാറ്റിലെ കൊരട്ടി ചാക്കയത്തില്‍ മീനുകള്‍ വന്‍തോതില്‍ മയങ്ങി, പിന്നെ ചത്തുപൊങ്ങി.
ഇന്നലെ രാവിലെയാണ് സംഭവം. കുളിക്കാനെത്തിയ നാട്ടുകാരാണ് കയത്തില്‍ നിന്നും മീനുകള്‍ കരയിലേക്ക് കയറുന്നതും – ചത്തുപൊങ്ങുന്നതും കണ്ടത്. കനത്ത വേനലിനെ തുടര്‍ന്ന് ജലനിരപ്പ് താഴ്ന്നതോടെ കയത്തിനുള്ളിലെ ചെളി ഇളകിയതും, വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതുമാകാം വലിയ മീനുകള്‍ കരക്കെത്താനും, ചെറിയ മീനുകള്ചത്തുപൊങ്ങാനും കാരണമെന്നും അധികൃതര്‍ പറയുന്നു. കയത്തില്‍ ഏതെങ്കിലും വിധത്തിലുള്ള രാസപദാര്‍ത്ഥം കലര്‍ന്നിട്ടില്ലെന്ന് എരുമേലി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോയി, പഞ്ചായത്ത് സെക്രട്ടറി വിജയന് എന്നിവര്‍ പറഞ്ഞു.
ചെറുമീനുകള്‍ ചത്തുപൊങ്ങിയതോടെ ചാക്കയത്തില്‍ നിന്നുള്ള വാട്ടര്‍ അതോറട്ടിയുടെ പമ്പിങ്ങും നിര്‍ത്തിവച്ചു. കൂടുതല്‍ പരിശോധനക്കായി വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പത്തനംതിട്ട ലാബിലേക്ക് അയച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. വേനലിനെ തുടര്‍ന്ന് നീരൊഴുക്ക് നിലച്ച മണിമലയാറ്റില്‍ എരുമേലി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് നടത്താനായി തീരുമാനിച്ചിരുന്ന സ്ഥലമാണിത്. മീനുകള്‍ കയത്തില്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ സംശയകരമായി യാതൊന്നും ഉണ്ടായിട്ടില്ലെന്നും, മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച കയത്തില്‍ വെള്ളം കുറഞ്ഞതാണ് കാരണമെന്നും പഞ്ചായത്ത് പ്രസിഡന്റ് റ്റി. എസ് കൃഷ്ണകുമാര്‍ പറഞ്ഞു.
രണ്ടു ദിവസമായി തുടരുന്ന മഴയില്‍ ചാക്കയത്തില്‍ വെള്ളമെത്തുമെന്നും ഇല്ലെങ്കില്‍ വെള്ളം മുകളിലെത്തെ കയത്തില്‍ നിന്നും പമ്പിംഗ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മീനുകള്‍ വന്‍തോതില്‍ കരയിലേക്ക് കയറുന്നതറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂട്ടുകയും മീനുകള്‍ വീടുകളില്‍ കൊണ്ടു പോകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: