കൊച്ചി: ഫയര്‍ ഡാന്‍സറില്‍ നിന്ന് മികച്ച നടനെന്ന നിലയിലേക്ക്, ഉന്നതരുടെ നിരയിലേക്ക് വിനായകന്. എറണാകുളത്തെ കമ്മട്ടിപ്പാടം സിനിമയല്ല, യാഥാര്‍ത്ഥ്യമായിരുന്നു, വിനായകന് അഭിനയിക്കുകയുമല്ലായിരുന്നു.
കമ്മട്ടിപ്പാടത്തിന്റെ ചൂടുംചൂരും നിറഞ്ഞ സ്വജീവിതം വെട്ടത്തെടുത്ത് ഇരുട്ടത്ത് അവതരിപ്പിച്ച വിനായകന് ഇരുട്ടില്‍നിന്ന് മുഴുവനായും വെള്ളിവെളിച്ചത്തിലെത്തുകയായിരുന്നു. 1995 മുതല്‍ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി മേഖലകളിലായി 38 സിനിമകള്‍. മിക്കതിലും വേഷം ‘കുഴപ്പക്കാര’ന്റേത്. എല്ലാം പ്രേക്ഷക പ്രശംസ നേടി.
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ മാന്ത്രികത്തിലാണ് വിനായകന്റെ തുടക്കം. സ്വന്തമായി ഡാന്‍സ് ട്രൂപ്പ് നടത്തിയിരുന്ന വിനായകന്റെ പ്രകടനമാണ് കണ്ണന്താനത്തിന്റെ കണ്ണിലുടക്കിയത്. സിനിമയില്‍ മൈക്കല്‍ ജാക്സന്റെ പകര്പ്പായെത്തിയ വിനായകന് പിന്നീട് ഏറെ വേഷങ്ങള്‍ കിട്ടി. മികച്ച നടനുള്ള സിനിമ പാരഡിസോ ക്ലബ് സിനി അവാര്‍ഡും ദി നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡും വിനായകന് ലഭിച്ചത് കമ്മട്ടിപ്പാടത്തിലെ ഗംഗനിലൂടെയാണ്. ഇതര ഭാഷ ചിത്രങ്ങളിലും അഭിനയിച്ചു.
ബിഗ് ബി, ഛോട്ടാ മുംബൈ, കലി, ആട് ഒരു ഭീകര ജീവിയാണ്. ഞാന്‍ സ്റ്റീവ് ലോപ്പസ്, ഇയോബിന്റെ പുസ്തകം, മസാല റിപ്പബ്ലിക്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ബാച്ച്ലര് പാര്‍ട്ടി, ബെസ്റ്റ് ആക്ടര്‍, പച്ചമരണത്തണലില്‍, തല്‍സമയം ഒരു പെണ്‍കുട്ടി. ചിന്താമണി കൊലക്കേസ്, മകള്‍ക്ക്, ഇവര്‍, ചതിക്കാത്ത ചന്തു, സ്റ്റോപ്പ് വയലന്‍സ്, വയലന്‍സ്, അഞ്ച് സുന്ദരികള്‍, സാഗര്‍ ഏലിയാസ് ജാക്കി റീ ലോഡഡ്, നമ്മള് തമ്മില്‍, ജയം, ജൂനിയര്‍ സീനിയര്‍, മകള്‍ക്ക്, ബൈദി പീപ്പിള്‍, തിമിര്(തമിഴ്), ജെയിംസ്(ഹിന്ദി) തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു.
ഗുണ്ടയായും നര്‍മ്മ കഥാപാത്രമായും തിളങ്ങി. ജയറാം നായകനായ ഇവര്‍ സിനിമയിലെ അന്ധനായ ഗുണ്ട അവിസ്മരണീയമാക്കി. മമ്മൂട്ടിയോടൊപ്പം ബെസ്റ്റ് ആക്ടറില്‍ വന്ന് കൂടുതല്‍ ശ്രദ്ധേയനായി. എറണാകുളം കമ്മട്ടിപ്പാടം തലങ്ങണത്തറ പരേതനായ കുട്ടപ്പന്റെ നാലു മക്കളില്‍ ഇളയവനാണ് വിനായകന്. അമ്മ: തങ്കമ്മ. ഭാര്യ: ബിനിത (ബാങ്ക് ജീവനക്കാരി), വിക്രമന്, വിജയന്, വിദ്യാധരന് സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: