ശ്രീകണ്ഠപുരം: കോട്ടൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന ബീവറേജ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്പന ശാല ചേരന്കുന്നിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു. ശ്രീകണ്ഠപുരം-തളിപ്പറമ്പ് ദേശീയപാതയില്‍ ചേരന്‍കുന്ന് പള്ളിക്ക് താഴെ ഒരു പഴയ കെട്ടിടത്തിലേക്കാണ് മദ്യവില്പന ശാല മാറ്റാനുള്ള നീക്കം നടക്കുന്നത്. ഏക്കര്‍കണക്കിന് വിസ്തീര്‍ണ്ണമുള്ള റബ്ബര്‍തോട്ടത്തിന് സമീപമുള്ള പഴയ കെട്ടിടം ശ്രീകണ്ഠപുരത്തെ ഒരു വ്യാപാരി ചെറിയവിലക്ക് വാങ്ങി ബീവറേജ് കോര്പ്പറേഷന് അരലക്ഷത്തോളം രൂപ വാടക ഈടാക്കി നല്‍കുകയായിരുന്നു. ഇവിടെ മദ്യഷാപ്പ് വന്നാല്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുമെന്ന ആരോപണവുമായാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ 2മുതല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങിയത്. ഇവിടെ മദ്യഷാപ്പ് പ്രവര്‍ത്തിച്ചാല്‍ ഊടുവഴിയിലൂടെ മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ മദ്യക്കടത്ത് നടക്കും. പോലീസിനും എക്സൈസ് അധികൃതര്‍ക്കും യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിയാത്ത പ്രദേശമാണ് ഇവിടം. അതുപോലെ തന്നെ മദ്യപിക്കാന്വരുന്നവര്ക്ക് നേരെ അക്രമവും പിടിച്ചുപറിയും നടക്കാന്‍ സാധ്യതയുണ്ട്. കിലോമീറ്ററുകളോളം വിജനമായ ഈ സ്ഥലത്ത് അക്രമങ്ങള്‍ നടന്നാല്‍ തന്നെ പുറംലോകം അറിയുകപോലുമില്ല. ഇതിന്റെ പേരില്‍ ഈ മേഖലയില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും വ്യാപകമാകും. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ മദ്യഷാപ്പ് തുറക്കരുതെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം നടന്നുവരുന്നത്.
പകല്‍ സമരപ്പന്തലില്‍ സ്ത്രീകളും രാത്രി പുരുഷന്മാരുമാണ് ഇരിക്കുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ സമര പന്തലിനു മുന്നില്‍ പ്രകടനം നടത്തി. കെ.കെ.ഭാസ്കരന്, ടി.വി.രമേശന് തുടങ്ങിയവര്‍ നേതൃത്വം നല്കി. ചെങ്ങളായി പഞ്ചായത്തിലെ ചേരന്‍കുന്നില്‍ മദ്യഷാപ്പ് തുടങ്ങാനുള്ള നീക്കം എന്തുവിലകൊടുത്തും നേരിടുമെന്ന് ബിജെപി ചെങ്ങളായി പഞ്ചായത്ത് കമ്മറ്റി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: