കണ്ണൂര്‍: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികള്‍ ഇന്ന് അതത് കേന്ദ്രങ്ങളിലെത്തിച്ചേരും. 27ന് പരീക്ഷ സമാപിക്കും. എസ്എസ്എല്‍സിക്ക് ജില്ലയില്‍ നിന്നും 35,752 പേരാണ് പരീക്ഷയെഴുതുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്നതു മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളാണ്. 1,109 പേരാണു ഈ സ്കൂളില്‍ നിന്നും പരീക്ഷയെഴുതുന്നത്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ കണ്ണൂര്‍ അഴീക്കല്‍ ഗവ.ഫിഷറീസ് ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണു പരീക്ഷയെഴുതുന്നത്. പന്ത്രണ്ട് പേര്. ഇതില്‍ തലശേരി വിദ്യാഭ്യാസ ജില്ലയില്‍ നിന്നു 12,832 പേരും കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 7,792 പേരും തളിപ്പറമ്പില്‍ 15,128 വിദ്യാര്‍ഥികളുമാണു പരീക്ഷയെഴുതുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മാറ്റങ്ങളോടെയാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. പഠനഭാരം ലഘൂകരിക്കുകയെന്നലക്ഷ്യത്തോടെ സാമൂഹ്യശാസ്ത്ര പരീക്ഷയിലാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. സാമൂഹ്യശാസ്ത്ര പേപ്പറില്‍ എ, ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ ഉണ്ടാകും. ഇരുവിഭാഗങ്ങള്‍ക്കും നാല്പത് വീതം സ്കോറുകളാണ് നല്‍കിയിരിക്കുന്നത്. പരീക്ഷക്ക് അരമണിക്കൂര്‍മുമ്പ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളില്‍ എത്തണം. എഴുത്തു തുടങ്ങുന്നതിന് 15 മിനുട്ട് മുമ്പ് ചോദ്യപേപ്പര്‍ നല്‍കും.
പരീക്ഷക്കുള്ള ചോദ്യപേപ്പറുകള്‍ അടങ്ങുന്ന പെട്ടികള്‍ കനത്ത സുരക്ഷയില്‍ ട്രഷറിയിലും ബാങ്കുകളിലും സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ലഭിച്ച ചോദ്യപേപ്പറുകളുടെ തരം തിരിക്കലും മറ്റ് നടപടികളും പൂര്‍ത്തിയാക്കിയാണ് ചോദ്യപേപ്പറുകള്‍ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റിയത്. പരീക്ഷാദിവസങ്ങളില്‍ ഇവ പോലീസ് അകമ്പടിയോടെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ഓരോ പരീക്ഷാകേന്ദ്രങ്ങളിലും ചോദ്യപേപ്പറുകള്‍ എത്തിക്കുക. ഇതിനായി എട്ട് സ്കൂളുകള്‍ക്ക് ഒന്ന് എന്ന രീതിയില്‍ ക്ലസ്റ്റര്‍ രൂപീകരിച്ചിട്ടുണ്ട്. ഇരുന്നൂറിലേറെ പരീക്ഷാകേന്ദ്രങ്ങള്ക്കായി മൂന്ന് വിദ്യാഭ്യാസ ജില്ലകളിലുമായി 36 ക്ലസ്റ്ററുകളാണുള്ളത്. 2400 അധ്യാപകരാണ് പരീക്ഷാചുമതലയിലുള്ളത്. ഉച്ചക്ക് 12നകം അതാത് കേന്ദ്രങ്ങളില്‍ ചോദ്യപേപ്പറുകള്‍ എത്തിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഇതിനകം തയ്യാറാക്കി കഴിഞ്ഞു. ഇന്നു മുതല്‍ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള വിവിധ സംഘങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായ സന്ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: