കണ്ണൂര്‍: കണ്ണൂര്‍ തായത്തെരു റെയില്‍വേ ഗേറ്റിന് സമീപം കസാനക്കോട്ടയില്‍ കഴിഞ്ഞ ദിവസം പുലിയുടെ ആക്രമത്തില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തരമായും ചികിത്സാസഹായമെത്തിക്കാനും നാശനഷ്ടമുണ്ടായവര്‍ക്ക് ഒരുമാസത്തിനുള്ളില്‍ സമാശ്വാസധനം നല്‍കാനും സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. കഴിഞ്ഞ അഞ്ചിന് കണ്ണൂര്‍ പുതിയ സ്റ്റാന്റിന് സമീപത്തായി ഒരു പുലിയെ കണ്ടെത്തുകയും പുലി തദ്ദേശവാസികളില്‍ പലരേയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ നാലുപേര്‍ ഇപ്പോഴും ചികിത്സയിലാണ്. വയനാട്ടില്‍ നിന്നെത്തിയ സംഘമാണ് മയക്ക്വെടിവെച്ച് പുലിയെ കൂട്ടിലാക്കിയത്. കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളാല്‍ വന്യജീവികള്‍ നാട്ടിലേക്ക് ഇറങ്ങിവരികയാണ്. പരിസ്ഥിതിയിലുണ്ടാകുന്ന വ്യതിയാനം മൃഗങ്ങളുടെ ആവാസ വ്യവസ്ഥക്കും വലിയതോതിലുള്ള ക്ഷതം വരുത്തുന്നുണ്ട്. ഇതൊക്കെ കണ്ടറിഞ്ഞ് ചെയ്യേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്.
ഇത്തരം സന്ദര്‍ഭങ്ങള്‍ അതിജീവിക്കാന്‍ ജില്ലാഭരണകൂടത്തിന് കഴിയുന്നില്ല. മനുഷ്യജീവിതത്തില്‍ വലിയ ആഘാതമുണ്ടാക്കുന്ന കാര്യങ്ങള്‍ കണ്ടില്ലെന്ന്വെക്കുന്നത് ദുഖകരമാണ്. കണ്ണൂര്‍ നഗരത്തില്‍ പുലിയിറങ്ങുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവം ആശങ്കാജനകമാണെന്നും കമ്മീഷന് ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ സ്വീകരിച്ചിട്ടുളള തുടര്‍നടപടികളെ സംബന്ധിച്ച് ജില്ലാ കലക്ടര്‍, സംസ്ഥാന വനം-വന്യജീവി വകുപ്പ് സെക്രട്ടറി എന്നിവര്‍ ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേസ് അടുത്തമാസം 26ന് കണ്ണൂരില്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കുമെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: