പള്ളുരുത്തി: തീരദേശ പരിപാലന നിയമം ലംഘിച്ച് പെരുമ്പടപ്പ് കായലോരത്ത് നഗരസഭയുടെ നേതൃത്വത്തില്‍ കെട്ടിട നിര്‍മ്മാണം. പെരുമ്പടപ്പ് പാലത്തിന്റെ അപ്രോച്ച് റോഡിനായി കായല്‍ നികത്തിയ സ്ഥലത്താണ് കെട്ടിടം നിര്‍മ്മാണം. നിലവില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അങ്കണ്‍വാടി പൊളിച്ചാണ് കെട്ടിടം പണിയുന്നത്.
35 ലക്ഷം രൂപ മുടക്കി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ അങ്കണ്‍വാടിയും സിഡിഎസ് ഹാളും നിര്‍മ്മിക്കാനാണ് ജനകീയാസൂത്രണ പദ്ധതി പ്രകാരം തീനുമാനമെന്ന് നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ പറഞ്ഞു. അപ്രോച്ച് റോഡിന് നികര്‍ത്തിയ സ്ഥലമായതിനാല്‍ കായലുമായി 2 മീറ്റര്‍ മാത്രമാണ് കെട്ടിടത്തിന്റെ അകലം.
ബഹുനില മന്ദിര നിര്‍മ്മാണത്തിനാവശ്യമായ തരത്തിലുള്ള അടിത്തറയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍പ് കെട്ടിടം ഇരുന്ന സ്ഥലത്തിന്റെ ഒരു ഭാഗം മത സ്ഥാപനത്തിന്റെ ഊട്ടു ശാലക്കായി അനുവദിച്ചിരുന്നു. സ്ഥലം പൊതുമരാമത്ത് വകുപ്പിന്റേതാണെന്ന് നഗരസഭ അധികൃതര്‍ അവകാശപ്പെട്ടു. എന്നാല്‍ സ്ഥലം പൊതുമരാമത്തു വകുപ്പിന്റേതല്ലെന്നാണ് വകുപ്പ് അധികൃതര്‍ പറയുന്നത്.
നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കേണ്ട നഗരസഭ തന്നെ നിയമം ലംഘിക്കുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ കെട്ടിട നിര്‍മ്മാണത്തിന് പിന്നില്‍ ചില രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഉണ്ടെന്ന ആരോപണം നഗരസഭാധികൃതര്‍ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: