ഹൗസ് സര്ജന് ചികിത്സിച്ച് മരുന്നു
നല്‍കിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട്
കാക്കനാട്: മെഡിക്കല്‍ വിദ്യാര്‍ഥിനി ചികിത്സ പിഴവിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ഗവ.മെഡിക്കല്‍ കോളജില്‍ ഹൗസ് സര്ജന് ചികിത്സിച്ച് മരുന്നു നല്‍കിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ എന്നിവരില്‍ നിന്ന് തെളിവെടുപ്പ് നടത്തി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മനുഷ്യാവകാശ കമീഷന് നല്കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് വിചിത്രമായ മൊഴി.
മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ വിദ്യാര്‍ഥിനി പനിക്ക് ചികിത്സ തേടിയ 2016 ജൂലൈ 17ന് വൈകിട്ട് 4.30 മുതല്‍ രാത്രി 11.10 വരെ ഹൗസ് സര്‍ജന്റെ പേര് രജിസ്റ്ററില്‍ രേഖപ്പെടുത്തിട്ടില്ലെന്നാണ് സൂപ്രണ്ടിന്റെ മൊഴി. അത്യാഹിത വിഭാഗത്തില്‍ വിദ്യാര്‍ഥിനിയെ ചികിത്സിച്ച ഹൗസ് സര്‍ജന്റെ പേര് രേഖപ്പെടുത്തിയിരുന്നില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളും മൊഴി നല്കി. ജൂലൈ 17ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കല്‍ ഓഫിസര്‍ ഡോ.ഫിന്‍സി വിദ്യാര്‍ഥിനിയെ പരിശോധിക്കുകയോ ചികിത്സിക്കുകയോ ചെയ്തിട്ടില്ലെന്നും മൊഴി നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ഥിനിയുടെ മരണത്തില്‍ തികഞ്ഞ അനാസ്ഥ കണിച്ചതായി ആരോപണം നേരിടുന്ന രണ്ട് ഡോക്ടര്‍മാരുടെ പേരു വിവരങ്ങള്‍ മെഡിക്കല്‍ രേഖകളില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിവാക്കിയാണ് മെഡിക്കല്‍ കോളജ് അധികൃതുടെ മൊഴി. വിദ്യാര്‍ഥിനിയുടെ മരണം മെഡിക്കല്‍ ഓഫീസര്‍മാരുടെ തികഞ്ഞ അനാസ്ഥയാണെന്ന് പരാതി പരിഗണിച്ച മനുഷ്യാവകാശ കമ്മീഷന് കഴിഞ്ഞ ഒക്ടോബര്‍ 16ന് വിലയിരുത്തിയിരുന്നു. കമ്മീഷന് ഉത്തരവ് പുറത്തു വന്നതിനെ തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാരെ അന്ന് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ വകുപ്പ്തല, പോലീസ് അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് സസ്പെന്ഷന് പിന്‍വലിക്കുകയായിരുന്നു. ഇപ്പോഴത്തെ അന്വേഷണത്തില്‍ അനാസ്ഥ കാണിച്ച ഡോക്ടര്‍മാരെ രക്ഷിക്കാനുള്ള ഇടക്കാല റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നതെന്ന് പിതാവ് അബൂട്ടി ആരോപിച്ചു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചൊവ്വാഴ്ച നടന്ന സിറ്റിങില്‍ ഹാജരാക്കണമെന്ന്് മനുഷ്യാവകാശ കമ്മീഷന് ആക്ടിങ് ചെയര്മാന് പി. മോഹന്‍ദാസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നല്‍കിയില്ല. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഹാജരാക്കുമെന്ന് ചെയര്മാന് പരാതിക്കാരനെ അറിയിക്കുകയും ചെയ്തിരുന്നു. കേസ് വിളിച്ച് പരാതിക്കാരന് ഉച്ചവരെ കാത്തിരുന്നിട്ടും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. ഇതേത്തുടര്‍ന്ന് ഈ മാസം 22ന് കണ്ണൂരില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കുമെന്ന് കമ്മീഷന് പരാതിക്കാരനെ അറിയിച്ചു.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കഴിഞ്ഞ സിറ്റിങ്ങില്‍ ഒരുമാസത്തെ സാവകാശം നല്‍കിയിരുന്നു. കേസില്‍ അന്വേഷണം നടന്നുവരുകയാണെന്നും ഫോറന്‍സിക്, കെമിക്കല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളും സാക്ഷിമൊഴിയും പൂര്‍ത്തിയായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചതനുസരിച്ചാണ് ഒരുമാസം കൂടി സമയം അനുവദിച്ചത്. എന്നാല്‍ വിദ്യാര്‍ഥിനിയുടെ മരണം സംഭവിച്ച് എട്ട് മാസം പിന്നിട്ടിട്ടും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പിതാവിന്റെ ആരോപണം. ചികിത്സയില്‍ അനാസ്ഥ കാണിച്ച് മകളുടെ ജീവനെടുത്ത കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കത്തിനെതിരെ കമ്മീഷന് ഇടപെട്ട് നീതി ഉറപ്പ് വരുത്തണമെന്ന് പിതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: