കളമശേരി: നഗരസഭയിലെ പണമിടപാടുകളില്‍ വന്‍ തിരിമറി നടക്കുന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. ഇടപാടുകളുടെ രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ലെന്നും ഉള്ളവ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി.
26,000 മുതല്‍ 36,000 വരെ നമ്പറുകളിലുള്ള രസീതുകള്‍ രജിസ്റ്ററുകളില്‍ രേഖപ്പെടുത്താതെ ക്രമരഹിതമായി ഉപയോഗിച്ചത് ഗുരുതരമായ വീഴ്ചയായാണ് ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ചില രസീതുക്കള്‍ ഉണ്ടെങ്കിലും വിതരണം ചെയ്തത് രേഖപ്പെടുത്തിയിട്ടില്ല. ചിലത് സ്റ്റോക്കില്‍ ചേര്‍ക്കാതെയും വിതരണം ചെയ്തിട്ടുണ്ട്.
തൊഴില്‍ നികുതി ഈടാക്കുന്നതിലും ജീവനക്കാര്‍ അലംഭാവം കാണിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ നികുതി ഈടാക്കേണ്ട 39 ഓളം സ്ഥാപനങ്ങളുടെ പേരില്‍ നഗരസഭയും ഉള്‍പ്പെടുന്നുണ്ട്. ലുലു മാളിലെ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വാട്ടര്‍ അതോറിറ്റി പോലെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. അതുപോലെ തന്നെ ഭൂവികസന ഫീസ് ഈടാക്കാത്തതിലും നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടമുണ്ട്.
സ്വകാര്യ ആശുപത്രികളുടെയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടെയും രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. ഖരമാലിന്യ നീക്കത്തിനും നഗരസഭയില്‍ കണക്കില്ല.
70,21,541 രൂപ ചെലവായ പദ്ധതിയാണിത്. കളമശേരി നഗരസഭയില്‍ നിന്ന് ബ്രഹ്മപുരം പ്ലാന്റിലേക്ക് കൊണ്ടു പോകുന്ന ഖരമാലിന്യത്തിന് ഒരു കിലോയ്ക്ക് ഒരു രൂപ എന്ന നിരക്കില്‍ കോര്പ്പറേഷന് നല്‍കുന്നുണ്ട്.
എന്നാല്‍ എത്ര തൂക്കം കൊണ്ടുപോയി എന്നതിന് വേയിംഗ് ബ്രിഡ്ജിന്റെ ബില്ല് ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ ദിവസവും 3,000 രൂപ നിരക്കില്‍ സക്കീര്‍ ബാബു എന്ന പേരില്‍ 14,18,298 രൂപ എഴുതി എടുത്തിട്ടുണ്ട്. വണ്ടി നമ്പര്‍, തീയതി, സമയം, അളവ് എന്നിവയില്ലാതെയാണ് ബില്ല് സമര്‍പ്പിച്ചത്.
കളമശേരി നഗരസഭയുടെ കീഴിലുള്ള മൃഗാശുപത്രിക്ക് മരുന്നു വാങ്ങല്‍ നടന്നതിലും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഓഡിറ്റിംഗ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇതിനായി 90,000 രൂപയാണ് വികസന ഫണ്ടില്‍ നിന്ന് നഗരസഭ ചെലവിട്ടത്. പദ്ധതി നടത്തിപ്പിലേക്കായി 5 ക്വട്ടേഷനുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ അജണ്ടയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ കാണാനില്ലെന്നാണ് ഓഡിറ്റിംഗിനിടെ മറുപടി ലഭിച്ചത്. കരാറുകാരെ തിരഞ്ഞെടുത്തതില്‍ നടപടിക്രമം പാലിക്കാത്തതിനാല്‍ മരുന്ന് വാങ്ങാന്‍ ചെലവഴിച്ച തുക ഓഡിറ്റ് വിഭാഗം തടഞ്ഞുവച്ചിരിക്കുകയാണ്.
പശ്ചിമകൊച്ചിയില്‍ ലഹരിയും മദ്യവും സുലഭം
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയില്‍ മദ്യവും ലഹരിയും വ്യാപകമാകുന്നു. സഹനസമരത്തിലൂടെ മദ്യഷാപ്പ് അടച്ചതിന്റെ 33-ാം വാര്ഷികാഘോഷിക്കുമ്പോഴാണ് മദ്യവില്‍പ്പന സജീവമായിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിന് മുമ്പ് പതിനാല് ജീവനുകള്‍ കവര്‍ന്ന മദ്യദുരന്തം നടന്നിടത്താണ് ഇപ്പോള്‍ മദ്യം ലഹരിയും സുലഭമായിരിക്കുന്നത്.
പശ്ചിമകൊച്ചിയിലെ ബാറുകള്‍ പൂട്ടിയെങ്കിലും ചില്ലറ മദ്യവില്പനശാലകളും ബിയര്‍ വൈന്‍ പാര്‍ലറുകളും വ്യാപകമാണ്. ബിവറേജസ് കോര്‍പറേഷന്റെ ആറു ചില്ലറ വില്‍പ്പന കേന്ദ്രങ്ങളാണ് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്നത്. തോപ്പുംപടിയില്‍ രണ്ടും കരുവേലിപ്പടി, പാണ്ടിക്കുടി, വെളി, പള്ളുരുത്തി എന്നിവിടങ്ങളില്‍ ഒന്നുവീതവും മദ്യവില്പനശാലകളുണ്ട്. കൂടാതെ 20ല്‍ പരം ബിയര്‍ വൈന്‍ പാര്‍ലറുകളും സജീവമാണ്. കള്ള് ഷാപ്പുകള്‍ വേറെയും. മദ്യവില്പന ശാലകളുടെ അതിപ്രസരം ജനങ്ങളില്‍ ആശങ്കയുയര്‍ത്തുന്നുണ്ട്.
സ്കൂള്‍ കോളേജ് വിദ്യാര്‍ഥികളാണ് ലഹരി ഉപയോഗിക്കുന്നവരില്‍ ഏറെയും. ഇവര്‍ക്ക് കൃത്യമായി ലഹരി വസ്തുക്കള്‍ എത്തിക്കുന്നതിന് പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി പോലീസ് നടത്തിയ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിലൂടെ 30 കിലോയോളം കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുമായി 50ല്‍ ഏറെ യുവാക്കളെ പിടിക്കൂടിട്ടുണ്ട്. പിന്നീട് തുടര്‍ന്നുള്ള അന്വേഷണത്തിന് പോലീസ് ശ്രമിക്കാത്തതാണ് ലഹരിവില്പനകേന്ദ്രങ്ങളും സംഘങ്ങളും സജീവമാക്കാന്‍ കാരണം. ലഹരിവ്യാപനത്തെ ചോദ്യം ചെയ്യുന്നവരെ മര്‍ദ്ദിക്കുന്ന രീതിയാണ് ലഹരി സംഘങ്ങള്‍ കൈക്കൊള്ളുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്കെതിരെ പരാതി നല്കിയാലും പോലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: