ലഖ്നൗ: ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരിയില്‍ ഭീകരനെ കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ 12 മണിക്കൂറുകള്‍ക്ക് ശേഷം പുലര്‍ച്ചെ മൂന്നുമണിയോടെ അവസാനിച്ചു. ഒളിച്ചിരുന്ന ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു.
ആയുധങ്ങളുമായി ഒഴിഞ്ഞവീട്ടിനുള്ളില് കയറിയത് ഒരാള്‍ മാത്രമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് ഇസ്ലാലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് മേധാവി ദല്‍ജിത് ചൗധരി പറഞ്ഞു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇന്നലെ വൈകിട്ട് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഹാജി കോളനിപ്രദേശത്തെ വീട്ടിലാണ് ഭീകരന് കയറിപ്പറ്റിയത്. വിവരമറിഞ്ഞെത്തിയ പോലീസിനു നേര്‍ക്ക് ഇയാള്‍ വെടിവയ്ക്കുകയായിരുന്നു.
ഭീകര വിരുദ്ധ സ്ക്വാഡ് അടക്കമുളള സുരക്ഷാ വിഭാഗം രാത്രി വൈകിയും ഭീകരനെ കീഴടക്കാന്‍ ശ്രമം തുടരുകയായിരുന്നു. അതേസമയം ഏറ്റുമുട്ടലില്‍ ആര്‍ക്കും പരിക്കുളളതായി റിപ്പോര്‍ട്ടില്ല. സ്ഥലത്ത് പൊട്ടിത്തെറിയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഈ ഭീകരന് ഭോപ്പാല്‍ ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ പങ്കുണ്ടെന്നാണ് സംശയം. കഴിഞ്ഞ ദിവസം ട്രെയിനില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇതിനിടെ സാഹചര്യം വിലയിരുത്താന്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. സ്ഥലത്ത് ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: