ന്യൂദല്‍ഹി: മിക്ക കുപ്പിവെള്ളക്കമ്പനികളും പലയിടങ്ങളില്‍ വ്യത്യസ്ത വിലകള്‍ ഈടാക്കുന്നതിനെക്കുറിച്ച് കേന്ദ്രം വിശദീകരണം തേടി. പലയിടങ്ങളിലും പല വിലയാണ് കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്ന് വാങ്ങുന്നത്. വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും മാളുകളിലും ഒരു വിലയെങ്കില്‍ റെയില്‍വേ സ്റ്റേഷനുകളിലും ആശുപത്രികളിലും മറ്റൊരു വിലയാണ് ഈടാക്കുന്നത്.
ഈ കൊള്ള അവസാനിപ്പിച്ച് എല്ലായിടത്തും ഒരൊറ്റ വിലയേ ഈടാക്കാവൂയെന്ന് കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പലയിടങ്ങളിലും പല വില ഈടാക്കുന്നത് സംബന്ധിച്ച് ഭക്ഷ്യഉപഭോക്തൃകാര്യ മന്ത്രാലയത്തിന് പരാതി ലഭിച്ചതായി മന്ത്രി രാം വിലാസ് പാസ്വാന് ട്വീറ്റ് ചെയ്തു.
പലയിടങ്ങളിലെയും വെളളക്കുപ്പികളില് പല വില പ്രിന്റ് ചെയ്തിരിക്കുന്നതും മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി എല്ലായിടത്തും ഒരേ വിലയിലുളള കുപ്പിവെളളമാകും ലഭിക്കുക എന്ന ഉറപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.
എംആര്‍പിയെക്കാള്‍ കൂടുതല്‍ പണം ഈടാക്കി വെളളവും ലഘുപാനീയങ്ങളും വില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ പിഴ അടക്കമുളള നടപടികളുണ്ടാകുമെന്ന് ഒക്ടോബറില്‍ പാസ്വാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹോട്ടലുകളിലും മാളുകളിലും വിമാനത്താവളങ്ങളിലും പത്ത് മുതല്‍ ഇരുപത് ശതമാനം വരെ കൂടിയ വിലയ്ക്കാണ് പലപ്പോഴും വെളളമടക്കമുളളവ വില്‍ക്കുന്നത്. പലപ്പോഴും കൊക്കക്കോള പോലുളളവയുടെ കുപ്പിയ്ക്ക് പുറത്ത് വിലയില്ലാതെ തന്നെ വില്‍ക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: