കൊല്ലം: കളക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസില്‍ നാലു പ്രതികളെയും ഇന്നലെ കൊല്ലം ജില്ലാ കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരായ മധുര ഇസ്മായില്‍പുരം ഹൗസ് നമ്പര്‍ 27ല്‍ അബ്ബാസ് അലി (27), ഹൗസ് നമ്പര്‍ 17ല്‍ ഷംസൂണ്‍ കരിംരാജ (22), മധുര നെല്‍പ്പട്ട കരിംഷാ മസ്ജിദ് ഫസ്റ്റ്സ്ട്രീറ്റ് ഹൗസ്നമ്പര്‍ 23ല്‍ ദാവുദ് സുലൈമാന്‍ (22), നെല്‍പ്പട്ട ഹൗസ് നമ്പര്‍ 13സി ഷംസുദ്ദീന് (23) എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്.
മറ്റ് സ്ഫോടനക്കേസുകളില്‍ അന്വേഷണം നടക്കുന്നതിനാല്‍ തിരിച്ചറിയല്‍ പരേഡ് ആവശ്യമാണ്. നാലു പ്രതികളെയും മുഖംമൂടിധരിപ്പിച്ചാണ് പ്രതികളെ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജോര്‍ജ് മാത്യൂസിന്റെ മുമ്പാകെ ഹാജരാക്കിയത്. കൊല്ലം സിറ്റി പോലീസ് അസി.കമ്മിഷണര്‍ ജോര്‍ജ്ജ് കോശിയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹമാണ് സുരക്ഷയൊരുക്കിയത്. കസ്റ്റഡിയില്‍ ലഭിച്ചതോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി അടുത്തദിവസങ്ങളില്‍ തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം.
സംഭവ ദിവസം കരിംരാജയാണ് കളക്ട്രേറ്റില്‍ ബോംബ് വയ്ക്കാനെത്തിയത്. മധുരയില്‍ നിന്നുള്ള ട്രെയിനില്‍ സ്ഫോടന ദിവസമായ 2016 ജൂണ്‍ 15ന് രാവിലെ 9.30ന് കൊല്ലം റയില്‍വേ സ്റ്റേഷനിലെത്തി ഓട്ടോറിക്ഷയിലാണ് കളക്ട്രേറ്റിലെത്തിയത്. ഇയാള്‍ തിരിച്ചുപോയതും ഓട്ടോറിക്ഷയിലായിരുന്നു. അടുത്ത പ്രദേശമായതും എളുപ്പത്തില്‍ വരാനുള്ള സൗകര്യവുമാണ് കൊല്ലം കളക്ട്രേറ്റില്‍ ബോംബുവയ്ക്കാന്‍ കാരണമായതെന്ന കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ ജയിലില്‍ നടത്തിയ ചോദ്യംചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിരുന്നു. മലപ്പുറം, നെല്ലൂര്‍, ചിറ്റൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലും പ്രതികള്‍ ബോംബ് സ്ഫോടനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: