ഇരിങ്ങാലക്കുട: വാഹനങ്ങള്‍ വാടകക്ക് എടുത്ത് ഇതരസംസ്ഥാനങ്ങളിലേക്ക് കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. പുതുക്കാട് കല്ലൂര്‍ സ്വദേശി വട്ടപ്പറമ്പില്‍ ഉസ്ലാം രഞ്ചു എന്നു വിളിക്കുന്ന രഞ്ചിത്ത് (26) നെയാണ് ഇരിങ്ങാലക്കുട സിഐ സുരേഷ്കുമാറും സംഘവും പുതുക്കാടുനിന്ന് അറസ്റ്റ് ചെയ്തത്. മാപ്രാണം സ്വദേശി ആറ്റുപറമ്പത്ത് തങ്കപ്പന്‍നായരുടെ കാര്‍ വാടക്ക് എടുത്ത് തമിഴ്നാട്ടിലെ കന്്യാകുമാരിയിലേക്ക് കടത്തിയ കേസിലാണ് അറസ്റ്റ്.
വിവാഹാവശ്യത്തിനെന്ന് പറഞ്ഞ് നവംബര്‍ മാസത്തിലാണ് കാര്‍ വാടകക്കെടുത്തത്. ഇത് തമിഴ്നാട്ടില്‍ വില്പന നടത്തുകയായിരുന്നു. വരന്തരപ്പിള്ളി സ്വദേശികളായ തൈവളപ്പില്‍ ഉല്ലാസ് മങ്ങാട്ടുശ്ശേരി സജീവന്, വലിയപറമ്പ് വീട്ടില്‍ ധാരാവി മന്‍സൂര്‍ എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. പിടിയിലായ രഞ്ചിത്തിന് കൊടകര, പുതുക്കാട്, നെടുപുഴ, ഒല്ലൂര്‍ എന്നീ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട.്
2008 ല്‍ തൃശ്ശൂരില്‍ നിന്നും മദ്രാസിലേക്ക് സ്വകാര്യജ്വല്ലറിയിലേക്ക് കൊണ്ടുപോകുകയായിരുന്ന രണ്ടര കിലോ സ്വര്‍ണ്ണം കണിമംഗലം പാടത്തുവച്ച് ഉടമസ്ഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കവര്‍ച്ച ചെയ്ത കേസിലും പ്രധാനിയായിരുന്നു ഇയ്യാള്. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണന് ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. മുരുകേഷ് കടവത്ത്, അനില്‍ തോപ്പില്‍, പി.കെ.മനോജ്, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: