ചാലക്കുടി: കാലഭവന്‍ മണിയുടെ മരണത്തില്‍ നീതി ലഭിക്കുവാന്‍ കുടുംബം നടത്തി വരുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് മതിയായ ഉറപ്പ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കാതെ സമരം അവസാനിപ്പിക്കുകയില്ലെന്ന് ആശുപത്രിയിലും നിരാഹാരം അനുഷ്ഠിക്കുന്ന രാമകൃഷ്ണന് പറയുന്നു.
മണിയുടെ കുടുംബത്തോട് ജനപ്രതിനിധികളും സര്‍ക്കാരും കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഇന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തുമെന്ന് ബന്ധുക്കുളും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.വൈകിട്ട് 5.30ക്ക് ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം ചേനത്തുനാടില് അനിശ്ചിതകാല നിരാഹാരം നടക്കുന്ന കലാഗൃഹത്തിന് മുന്നില്‍ സമാപിക്കും.
സഹോദരി ശാന്തയും, മകന് രഞ്ജിതും ഏറ്റെടുത്ത നിരാഹാര സമരം തുടരുകയാണ്. മണികൂടാരത്തില്‍ പുഷ്പാര്‍ച്ചന നടത്തുവാനായി പോയ എംഎല്‍എ അടക്കമുള്ളവര്‍ നിരാഹര വേദിയിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കേസിന്റെ കാര്യത്തില്‍ മതിയായ ഉറപ്പ് ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സഹോദരി പുത്രന്മാരായ പ്രവണ് കെ.സി, സിനേഷ് കെ.വി, ഹരി എ.ആര്.ക്, സഹോദരി ഭര്‍ത്താവ് വിദ്യാധരന് പി.എം., ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ബിജു എം.എം തുടങ്ങിയവര്‍ പങ്കെടുത്തു.
അതിനിടെ മണി അനുസ്മരണ ദീപശിഖ സന്ദേശ യാത്രക്ക് ചാലക്കുടിയില്‍ സ്വീകരണം നല്കി. സ്വീകരണ യോഗം നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന് ഉദ്ഘാടനം ചെയ്തു. കലാഭവന്‍ മണി അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 6ന് കാസര്‍കോഡ് നിന്ന് പി.കരുണാകരന് എംപിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. 13ന് തിരുവനന്തപുരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം മുന്‍ മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന് ഉദ്ഘാടനം ചെയ്യും. സേവന സമിതി പ്രസിഡന്റ് അജിന് മണിമുത്തും, മദ്യവര്‍ജന സമിതി സെക്രട്ടറി റസല്‍ സബര്മതിയുമാണ് യാത്രക്ക് നേതൃത്വം നല്‍കുന്നത്. ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ നടന്ന സ്വീകരണത്തിന് ഓട്ടോറിക്ഷ തൊഴിലാളികള്‍ നേതൃത്വം നല്കി. മുരിങ്ങൂര്‍, കൊരട്ടി ജംഗ്ഷനിലും യാത്രക്ക് സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: