കുറവിലങ്ങാട: മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു.
ചൊവ്വാഴ്ച വൈകിട്ട് അപകടസ്ഥലത്തുതന്നെ രണ്ടാം വര്‍ഷ ബികോം വിദ്യര്‍ത്ഥി റാന്നി മുല്ലംകുഴിയില്‍ ഡോ. തോമസ് മാത്യുവിന്റെ മകന് വിനു മാത്യു (19) മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിഎ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കൊല്ലം തേങ്ങാക്കൂട്ടില്‍ യേശുദാസിന്റെ മകന് ലസ്റ്റര്‍ ഫെര്‍ണാണ്ടോ (19), രണ്ടാം വര്‍ഷ ബിഎസ്സി സൈക്കോളജി വിദ്യാര്‍ത്ഥി കൊല്ലം ആയൂര്‍ തെക്കേച്ചെരുവിള വിശ്വനാഥന്റെ മകന് അശ്വിന് വിശ്വനാഥ് (20) എന്നിവര്‍ ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു. മൂവരുടേയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ലേബര്‍ ഇന്ത്യയില്‍ അന്തിമോപചാരത്തിന് വച്ചു. പിന്നീട് മൃതദേഹം അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി.
ചൊവ്വാഴ്ച കോളേജില്‍ മോഡല്‍ പരീക്ഷ എഴുതിയശേഷം ഉച്ചകഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം പാലായിലെത്തി സിനിമകണ്ട് തിരികെ ഹോസ്റ്റലിലേക്ക് മടങ്ങുംവഴി വൈകിട്ട് 5.30ന് മരങ്ങാട്ടുപിള്ളി പാലാ റോഡില്‍ ഇല്ലിക്കല്‍താഴെ വളവിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണംവിട്ട് റോഡില്‍നിന്നു തെന്നിമാറി മരത്തില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മൂവരും റോഡിലേക്ക് തെറിച്ചുവീണു. രക്തംവാര്‍ന്ന് റോഡില്‍ കിടന്നവരെ അതുവഴിവന്ന ശരണ്യബസിലും കാറിലുമാണ് പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.
ലസ്റ്റന് ഫെര്‍ണാണ്ടോയുടെ സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് കൊല്ലം തോപ്പ് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. റിട്ട. അധ്യാപിക ഗ്രേസിയാണ് മാതാവ്. സഹോദരന് ലഷ്ലി (ഇന്‍ഡിഗോ എയര്‍ലൈന്‍സ്, ബെംഗളൂരു), അശ്വിന് വിശ്വനാഥിന്റെ സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍. മാതാവ് ആയൂര്‍ പഞ്ചായത്തംഗം ജ്യോതി, സഹോദരന് വൈശാഖ് (ഐടി ബാംഗ്ലൂര്‍). വിനുമാത്യുവിന്റെ സംസ്ക്കാരം പിന്നീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: