കണ്ണൂര്‍: ബസില്‍ കയറി സ്ത്രീകളെ ശല്യപ്പെടുത്തുന്ന ചില വിരുതന്മാരുണ്ടാകും നമ്മുടെ നാട്ടില്‍. വഴിയേ നടന്നു പോകുന്നവരെ കമന്റടിക്കുക, തുറിച്ചു നോക്കുക ഇങ്ങനെയാകും കലാ പരിപാടികള്‍. എന്നാല്‍ അത്തരക്കാര്‍ക്ക് ചുട്ട മറുപടി നല്കാന് ഒരുങ്ങുകയാണ് കണ്ണൂരിലെ ഒരു കൂട്ടം സ്ത്രീകള്‍. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി പൊലീസ് ഓഡിറ്റോറിയത്തിലെ കായിക പരിശീലനത്തിന്റെ തിരക്കിലാണ് ഇവര്‍. ഉപദ്രവിക്കാന്‍ വരുന്നവരുടെ ശരീരത്തില്‍ നിന്നും ഒരു തുള്ളി ചോര പോലും പൊടിയാതെ നിലം പരിശാക്കാനുള്ള പരിശീലനമാണ് നല്‍കുന്നത്. നിര്‍ഭയ പദ്ധതിയുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ക്ക് മുമ്പ് കുറച്ച് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇവരെയടക്കം ഉള്‍പ്പെടുത്തിയുള്ള രണ്ടാം ഘട്ട പരിശീലനത്തില്‍ ജില്ലയിലെ ഓരോ സ്റ്റേഷനുകളില്‍ നിന്നും മൂന്ന് വീതം വനിതാ പൊലീസുകാരെ പങ്കെടുപ്പിക്കാനാണ് ആലോചന. ആദ്യ ദിവസത്തെ പരിശീലനത്തില്‍ കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥിനികളും കുടുംബശ്രീ പ്രവര്‍ത്തകരുമടക്കം 63പേരാണ് പങ്കെടുത്തത്. ഉപദ്രവിക്കാന്‍ ശ്രമിച്ച് രക്ഷപ്പെടുന്നവരെ ഓടിച്ച് പിടിക്കാനും കുതറിയോടാനാകാത്ത വിധം തളക്കാനും, വീടുകളിലെ ചെറിയ പ്രശ്നങ്ങള്‍ നേരിടാനുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കുന്നുണ്ട്. കളരി പോലെയുള്ളവയില്‍ നിന്നും തിരഞ്ഞെടുത്ത 11 മുറകളാണ് ഇവരെ പഠിപ്പിക്കുക. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വീടുകളില്‍ നിന്നടക്കം അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംരഭത്തിന് പൊലീസ് തന്നെ മുന്നിട്ടിറങ്ങുന്നത്. ശ്രീജ, സത്യജ, സി. ഓമന, നിഷ മധുമല്, പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്.
വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ പോലീസ് നല്കുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടി പോലീസ് ഓഡിറ്റോറിയത്തില്‍ പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. പരിശീലനം 12 ന് സമാപിക്കും. എസ്പി ശിവ വിക്രം അധ്യക്ഷത വഹിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍.വിശവനാഥന്‍, കെ.സ്മിത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: