ആലപ്പുഴ: കടലിലുണ്ടായ രണ്ട് വ്യത്യസ്താപകടങ്ങളില് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടപ്പള്ളിയിലും ചെട്ടികാട് തീരക്കടലിലുമാണ് സംഭവം. തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറില്‍ മണല്‍ത്തിട്ടയിലിടിച്ച് വള്ളം മറിഞ്ഞ് പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് പുതുവല്‍ വീട്ടില്‍ ചക്രപാണിയുടെ മകന് ശരദനെ (48)യാണ് കാണാതായത്. ചെട്ടികാട് കടപ്പുറത്ത് മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആറാട്ടുകുളങ്ങര പീറ്ററിന്റെ മകന് ജോയിച്ചനെ (38)യാണ് കാണാതായത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ദൂരെ മത്സ്യബന്ധനം നടത്തുന്ന മറ്റ് തൊഴിലാളികള്‍ ഇയാള്‍ വെള്ളത്തില്‍ വീഴുന്നത് കണ്ടതിനെ തുടര്‍ന്ന് സമീപത്ത് എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അവര്‍ വള്ളം കരയ്ക്കെത്തിക്കുകയായിരുന്നു.
ഉച്ചയോടെ നാവികസേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തിര ശക്തമായതിനാല്‍ തിരച്ചില്‍ തുടരാനാകാതെ നാവികസംഘം മടങ്ങി. മത്സ്യത്തൊഴിലാളികള്‍ വല കെട്ടി പ്രതിഷേധിക്കുകയും ഉപരോധ സമരം നടത്തുകയും ചെയ്ത സംഭവം അന്വേഷിച്ചെത്തിയ എഡിഎമ്മും ഉപരോധ സമരത്തില്‍ കുടുങ്ങി. ജോയിച്ചന്റെ ഭാര്യ: ബിന്ദു. മകന്: ബി.ജോയ് (ഒന്നാംക്ലാസ്). അമ്മ: തങ്കച്ചി.
തോട്ടപ്പള്ളിയിലെ അപകടത്തില്‍ പുതുവല്‍ രാജന്, പ്രഭാഷ്, അഞ്ചില്‍ രാജേഷ്, നീര്‍ക്കുന്നം തെക്കുവെളി ബേബി, പുതുവല്‍ രഞ്ജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറുമണിയോടെയാണ് സംഭവം. ഇരുപതോളം മത്സ്യത്തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ സെന്റ് മിഖായേല്‍ എന്ന ഡിസ്കോ വള്ളമാണ് ഹാര്‍ബറിലെ മണല്‍ത്തിട്ടയില്‍ തട്ടിയതിനെ തുടര്‍ന്ന് കടല്‍ത്തിരയില്‍ അകപ്പെട്ടത്.
അഞ്ചുപേര്‍ കടലില്‍ തെറിച്ചുവീണതിനെ തുടര്‍ന്ന് വള്ളം ഭാഗ്യത്തിന് കടല്‍ത്തിരയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വള്ളം കരയ്ക്കടുപ്പിച്ച് മറ്റ് തൊഴിലാളികള്‍ കരയ്ക്കടുക്കുകയായിരുന്നു. ശരദന്റെ അമ്മ മാധവി. ഭാര്യ: മിനി. മക്കള്‍: ശരണ്‍, ശ്യാം, ശാലിനി. തിരച്ചില്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ മന്ത്രി കെ.ബാബുവിനെ ഏറെനേരം തടഞ്ഞുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: