കണ്ണൂര്‍: അന്താരാഷ്ട്രാ വനിതാദിനാചരണത്തിന്റെ ഭാഗമായി ധീരയാവാം ഒരു നല്ല മാറ്റത്തിന് എന്ന സന്ദേശവുമായി വനിതാ സമ്മേളനം മസ്ദൂര്ഭവന് ഓഡിറ്റോറിയത്തില്‍ നടന്നു. ബാലഗോകുലം ജില്ലാ രക്ഷാധികാരി ഡോ.ശ്രീലത ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മാറിയ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ വനിതാ സമ്മേളനം എന്തുകൊണ്ടും പ്രസക്തമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീസുരക്ഷ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ച് വരികയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സമൂഹത്തിനെതിരെ നിരന്തരമായി അതിക്രമങ്ങള്‍ നടക്കുകയും തൊഴില്‍ പരമായ വിവേചനങ്ങള്‍ പ്രകടമായി നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കേരളത്തില്‍ അധികാരം കയ്യാളുന്ന ഇടതു സര്‍ക്കാര്‍ സ്ത്രീ സമൂഹത്തിന് യാതൊരു വിലയും കല്പിക്കുന്നില്ല. കൊച്ചിയില്‍ ഒരു പ്രമുഖ സിനിമാ നടിക്കെതിരെ നടന്ന അക്രമവും കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ച സംഭവവും വയനാട്ടിലെ യത്തീംഖാനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന പീഡനവും വ്യക്തമാക്കുന്നത് ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നാണ്. ഭാരതീയ സംസ്കാരം സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയും ബഹുമാന്യമായ സ്ഥാനവും നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് അത്തരത്തില്‍ നിലനിന്ന മഹിതമായ നമ്മുടെ സംസ്കാരത്തെ അപകീര്ത്തിപ്പെട്ടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഇത്തരം അപചയങ്ങളെ ചെറുത്ത് തോല്പിക്കാന് തൊഴിലാളി വര്‍ഗ പ്രസ്ഥാനമെന്ന നിലയില്‍ ബിഎംഎസിന് സാധിക്കുമെന്നും ഡോ.ശ്രീലത പറഞ്ഞു.
പി.കെ.പ്രീത അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാനസമിതി അംഗം മാലതി ടീച്ചര്‍, ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്, ജില്ലാ സെക്രട്ടറി സി.വി.തമ്പാന് എന്നിവര്‍ സംസാരിച്ചു. വനജാരാഘവനന് സ്വാഗതവും ദീപ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: