മട്ടന്നൂര്‍: യുവാക്കളെ അക്രമിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. നടുവനാട് വേളപ്പൊയിലെ കെ.അനീസ് (25) ആണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുള്‍പ്പെടെ അഞ്ചുപേര്‍ ഇതുവരെ പിടിയിലായി, യുവാവിനെ അക്രമിക്കാന്‍ നേരിട്ട് പങ്കെടുത്ത ആളാണ് ഇന്നലെ പിടിയിലായ അനീസ്. സംഭവത്തില്‍ പതിനൊന്ന് പ്രതികളുടെ പേരിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഡിവൈഎഫ്ഐ ഉളിയില്‍ മേഖലാ സെക്രട്ടറി നടുവനാട് നെടിയാഞ്ഞിരത്തെ പി.പി.മനോജ്, മമ്പറം പൊയിനാട് കരുവാരത്ത് വീട്ടില്‍ എം.ഫര്‍ഷാദ്, കീച്ചേരിയിലെ ബൈത്തൂര്‍ റഹ്മയില്‍ സൈനുദ്ദീന്‍, നടുവാനാട് ചാളക്കണ്ടിയിലെ ഷാനവാസ് എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തില്ലങ്കേരി, ഉളിയില്‍ മേഖലയിലെ അറിയപ്പെടുന്ന സിപിഎം ക്രിമിനല്‍ സംഘമാണ് അക്രമത്തിന് പിന്നില്‍.
പണയത്തിലിരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തുനല്‍കുന്ന സംഘത്തിലെ രണ്ട് യുവാക്കളെയാണ് കഴിഞ്ഞ മാസം ഈ സംഘം അക്രമിച്ച് പണം തട്ടിയെടുത്തത്. മട്ടന്നൂര്‍, ഇരിക്കൂര്‍ റൂട്ടില്‍ മരുതായി കള്ള്ഷാപ്പിന് സമീപംവെച്ചായിരുന്നു അക്രമം നടത്തിയത്. ഒരാളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും മറ്റൊരാളെ കാറില്‍ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. കൈക്ക് കുത്തേറ്റ കോഴി ക്കോട് ചേളന്നൂരിലെ സി.ഷമീര്‍, സുഹൃത്ത് മിക്ദാദ് എന്നിവരുടെ പരാതിപ്രകാരമാണ് കേസ്. അറസ്റ്റിലായവര്‍ മറ്റുകേസുകളിലും പ്രതികളാണെന്ന് സംശയമുണ്ട്. പിടിയിലായ അനീസിനെ മട്ടന്നൂര്‍ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: