കോഴിക്കോട്: മാധവിക്കുട്ടിയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് പ്രണയത്തിന്റെ രാജകുമാരി എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനെതിരെ മുസ്ലിം ലീഗ് നേതാവ് അബ്ദുസമദ് സമദാനി അയച്ച വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് ഗ്രീന്‍ബുക്സ് എം.ഡി. കൃഷ്ണദാസ്. വക്കീല്‍ നോട്ടീസിന് മറുപടി അയച്ചതായി അദ്ദേഹം പറഞ്ഞു.
ആറു വര്‍ഷത്തോളമായി ഇന്ത്യയില്‍ പ്രചരിക്കുന്ന ‘ദി ലൗ ക്വീന്‍ ഓഫ് മലബാര്‍’ എന്ന പുസ്തകത്തെപ്പറ്റി അറിഞ്ഞത് മലയാള പരിഭാഷ വന്നപ്പോഴാണെന്നത് വിശ്വസനീയമല്ലെന്ന് അദ്ദേഹം പറഞ്ഞു. മാധവിക്കുട്ടിയുടെ ജീവിതകഥക്ക് മലയാളത്തില്‍ ചലച്ചിത്രാവിഷ്കാരം ഉണ്ടാകുന്നുവെന്നറിഞ്ഞപ്പോഴാണ് കൃത്രിമ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
പുസ്തകത്തിലെ സാദിഖലി സമദാനിയാണെന്ന് അദ്ദേഹമല്ലാതെ മറ്റാരും അഭിപ്രായപ്പെട്ടിട്ടില്ല. എഴുത്തുകാരിയെ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ഒരു മുസ്ലിം മതമൗലികവാദിയില് നിന്ന് ഒമ്പത് ദശലക്ഷം ഡോളര്‍ മുന്‍കൂര്‍ പ്രതിഫലം പറ്റുകയും എഴുത്തുകാരി ചാടിപ്പോകാതിരിക്കാനായി ഭീകരരുടെ കമന്റോകളെ കാവല്‍ നിര്‍ത്തുകയും ചെയ്ത സാദിഖലി സമദാനിയാണെങ്കില് ക്രിമിനല്‍ നടപടികള്‍ക്ക് വിധേയനാകേണ്ടതായിരുന്നുവെന്നും മറുപടിയില്‍ പറയുന്നു.
വിവാദ പുസ്തകത്തിലെ ഭാവനകളും കല്പ്പനകളും ബിംബങ്ങളും രചനാരീതിയും ഗ്രന്ഥത്തിലുടനീളമുള്ള രാധാകൃഷ്ണ പ്രണയസങ്കല്‍പ്പവും പുരാണ അന്തരീക്ഷവും സമദാനിയുടെ സാംസ്കാരിക പശ്ചാത്തലത്തില്‍ ഉള്‍ക്കൊള്ളാനാവാത്തതിന്റെ ഫലമായാണ് നോട്ടീസ് എന്നും മറുപടിയില്‍ സൂചിപ്പിക്കുന്നു.
ദുരുപദിഷ്ടമായ നിയമ നടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്നും അല്ലാത്തപക്ഷം ഉചിതവും നിര്‍ദാക്ഷിണ്യവുമായ നടപടികളിലൂടെ പ്രതിരോധിക്കുമെന്നും അറിയിച്ചുകൊണ്ടാണ് അഡ്വ.എം.കെ. നാരായണന് പോറ്റി മുഖേന കൃഷ്ണദാസ് മറുപടി നല്‍കിയത്. മൂല ഗ്രന്ഥത്തിന്റെ പരിഭാഷകന് എം.ജി. സുരേഷും സമദാനിക്ക് മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: