കൊച്ചി: 71-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മലപ്പുറം സ്വദേശിയും എസ്ബിടിയുടെ താരവുമായ പി. ഉസ്മാനാണ് ടീം ക്യാപ്റ്റന്‍. 20 അംഗ ടീമിനെയാണ് ഇന്നലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഈ മാസം 12 മുതല്‍ 26 വരെ ഗോവയിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍.
കോഴിക്കോട്ടു നടന്ന യോഗ്യതാ മത്സരങ്ങളില്‍ കളിച്ച ടീമില്‍ നാല് മാറ്റങ്ങളാണ് ഫൈനല്‍ റൗണ്ടിനുള്ള ടീമില്‍ കേരളം വരുത്തിയിട്ടുള്ളത്. അണ്ടര്‍ 19 സംസ്ഥാന ടീമിലെ കെഎസ്ഇബി താരം നിഷോണ്‍ സേവ്യര്‍ (തിരുവനന്തപുരം), എസ്ബിടിയുടെ മധ്യനിരക്കാരന് ജിജോ ജോസഫ് (തിരുവനന്തപുരം), എജീസ് ഓഫീസ് താരങ്ങളായ ജിപ്സണ്‍ ജസ്റ്റിന് (തിരുവനന്തപുരം), ഷെറിന് സാം (തിരുവനന്തപുരം) എന്നിവരാണ് ടീമിലെത്തിയ മറ്റു താരങ്ങള്‍. യോഗ്യതാറൗണ്ടില്‍ കളിച്ച വൈസ്ക്യാപ്റ്റനായിരുന്ന കെ. ഫിറോസ്, മുന്‍ ക്യാപ്റ്റന്‍ ഷിബിന്‍ ലാല്‍, അനന്തുമുരളി, നെറ്റോ ബെന്നി എന്നിവരെ റിസര്‍വ് നിരയില്‍ ഉള്‍പ്പെടുത്തി.
എസ്ബിടിയില്‍ നിന്നാണ് കൂടുതല്‍ താരങ്ങള്‍. നായകന് ഉസ്മാനടക്കം ഏഴുപേര്‍. അഞ്ചുപേര്‍ കെഎസ്ഇബിയില്‍നിന്നും രണ്ടുപേര്‍ ഏജീസ് ഓഫീസ് ടീമില്‍നിന്നും ടീമിലെത്തി. രണ്ടുപേര്‍ വാസ്കോ ഗോവക്കാരാണ്. എഫ്സി കേരള, ബസേലിയോസ് കോളേജ്, എസ്എന്‍ കോളേജ്, കേരള പോലീസ് എന്നീ ടീമുകളില്‍നിന്ന് ഓരോ താരങ്ങളും ടീമിലിടംപിടിച്ചു.
പരിചയസമ്പന്നരായ ഷെറിന് സാമിന്റെയും ജിപ്സണ്‍ ജസ്റ്റിന്റെയും സാന്നിധ്യം മദ്ധ്യനിരയിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യപരിശീലകന്‍ വി.പി. ഷാജി പറഞ്ഞു. യോഗ്യതാമത്സരങ്ങളുടെ സമയത്ത് ഇരുവരും ദേശീയ ഏജീസ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരള ഏജീസ് ടീമിനുവേണ്ടി കളിക്കുകയായിരുന്നു. ഇത്തവണ മികച്ച പ്രകടനം നടത്തുമെന്നും 2004-05നുശേഷം ആദ്യ കിരീടമാണ് ഇത്തവണ ലക്ഷ്യമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു. അഞ്ച് തവണയാണ് കേരളം സന്തോഷ് ട്രോഫി നേടിയിട്ടുള്ളത്. 1974, 92, 93, 2001, 2004 എന്നീ വര്‍ഷങ്ങളിലാണ് ഇതിന് മുന്‍പ് കേരളം കിരീടമണിഞ്ഞത്. 2013ല്‍—റണ്ണറപ്പായി. സര്‍വീസസ് ആണ് പോയവര്‍ഷത്തെ ജേതാക്കള്‍. 2014-15നുശേഷം ആദ്യമായാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുന്നത്.
യോഗ്യതാ റൗണ്ടിനുശേഷം രണ്ടാഴ്ച തിരുവനന്തപുരത്തും കൊച്ചിയിലും കേരള ടീം പരിശീലനം നടത്തിയശേഷമാണ് ഫൈനല്‍ റൗണ്ടിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്.
മരണ ഗ്രൂപ്പെന്ന് അറിയപ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് കേരളം ഫൈനല്‍ റൗണ്ടില്‍ കളിക്കാനിറങ്ങുക. മുന്‍ ചാമ്പ്യന്മാരായ റെയില്‍വേസ്, പഞ്ചാബ്, മിസോറം, മഹാരാഷ്ട്ര എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പിലെ ആദ്യ രണ്ടുസ്ഥാനക്കാര്‍ സെമിയില്‍ കടക്കും.
ഗ്രൂപ്പില്‍ കേരളത്തിന്റെ ആദ്യ മത്സരം 15ന് റെയില്‍വേസുമായി. 17ന് പഞ്ചാബ്, 19ന് മിസോറം, 21ന് മഹാരാഷ്ട്ര എന്നിങ്ങനെയാണ് ഇതര മത്സരങ്ങള്‍. ഛത്തീസ്ഗഡ്, മേഘാലയ, സര്‍വീസസ്, പശ്ചിമബംഗാള്‍ എന്നിവര്‍ക്കൊപ്പം ആതിഥേയരായ ഗോവയുമടങ്ങുന്നതാണ് ഗ്രൂപ്പ് എ. 12ന് ഉദ്ഘാടനമത്സരത്തില്‍ ഛത്തീസ്ഗഡും പശ്ചിമബംഗാളും ഏറ്റുമുട്ടും. 23നാണ് സെമി. 26ന് ഫൈനല്‍.
ടീം: ഗോള്‍കീപ്പര്‍മാര്‍: വി. മിഥുന് (കണ്ണൂര്‍) എം. ഹജ്മല്‍ (പാലക്കാട്), എസ്. മെല്ബിന് (തിരുവനന്തപുരം). പ്രതിരോധം: എം. നജേഷ് (കാസര്‍ഗോഡ്), എസ്. ലിജോ (തിരുവനന്തപുരം), രാഹുല്‍ വി. രാജ് (തൃശൂര്‍), കെ. നൗഷാദ് (കോഴിക്കോട്), വി.ജി. ശ്രീരാഗ് (പാലക്കാട്). മധ്യനിര: നിഷോണ്‍ സേവ്യര്‍ (തിരുവനന്തപുരം), എസ്. സീസന് (തിരുവനന്തപുരം), മുഹമ്മദ് പാറക്കോട്ടില്‍ (പാലക്കാട്), ജിഷ്ണു ബാലകൃഷ്ണന് (മലപ്പുറം), അസ്ഹറുദ്ദീന് (മലപ്പുറം), ജിജോ ജോസഫ് (തിരുവനന്തപുരം), ജിപ്സണ്‍ ജസ്റ്റിന് (തിരുവനന്തപുരം), ഷെറിന് സാം (എറണാകുളം). മുന്നേറ്റം: പി. ഉസ്മാന് (മലപ്പുറം), ജോബി ജസ്റ്റിന് (തിരുവനന്തപുരം), എല്‍ദോസ് ജോര്‍ജ് (എറണാകുളം), സഹല്‍ അബ്ദുല്‍ സമദ് (കണ്ണൂര്‍).
പരിശീലകന്: വി.പി. ഷാജി, സഹപരിശീലകന്‍ മില്‍ട്ടണ്‍ ആന്റണി. മാനേജര്‍: ഗീവര്‍ഗീസ്. ഫിസിയോ. പി.വി. അഷ്കര്‍.
എഐഎഫ്എഫ് വൈസ് പ്രസിഡന്റും കെഎഫ്എ പ്രസിഡന്റുമായ കെ.എം.ഐ. മേത്തര്‍, കെഎഎഫ്എ സെക്രട്ടറി പി. അനില്‍കുമാര്‍, ടീം സ്പോര്ണര്മാരായ രാംകോയുടെ പ്രതിനിധികളായ രമേഷ് ഭരത്, രഞ്ജിത്, ജയകുമാര്‍ എന്നിവരും വാര്‍ത്തസമ്മേളത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: