തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മഹിളാരത്നം പുരസ്കാരം ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഏറ്റുവാങ്ങി. സാമൂഹ്യ നീതിവകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. മാധ്യമപ്രവര്‍ത്തനത്തിലെ സംഭാവനയും ക്യാന്‍സറിനോട് നടത്തിയ പോരാട്ടവും പരിപാടിയില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അനുസ്മരിച്ചു.
പോലീസില്‍ വനിതകള്‍ക്ക് 15 ശതമാനം പ്രാതിധിനിധ്യം ഉറപ്പാക്കുമെന്നും പ്രത്യേക വനിത ബറ്റാലിയന് രൂപീകരിക്കാന്‍ തീരുമാനിച്ചതായും പുരസ്കാര വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ലീലാ മേനോന് പുറമെ ഡോ. ഷേര്‍ളി വാസു, കെ.ആര്. മീര, കെ.എസ്. ക്ഷേമാവതി, ഷീബ അമീര്‍, ഡോ. സൈറു ഫിലിപ്പ്, എം. പത്മിനി തുടങ്ങിയവും വനിത രത്ന പുരസ്കാരം ഏറ്റുവാങ്ങി. ഐസിഡിഎസ് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച കലക്ടര്‍ക്കുള്ള പുരസ്കാരം എസ്. ഹരികിഷോറിന് സമ്മാനിച്ചു.
മന്ത്രി കെ.ടി. ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. സുനീതീ വാര്‍ത്ത പത്രിക, കുടുംബശ്രീ പഠന യാത്ര അനുഭവക്കുറിപ്പുകള്‍, ഗായിക സിതാരയുടെ എന്റെ ആകാശം ആല്‍ബം എന്നിവ പ്രകാശനം ചെയ്തു. വി.എസ്. ശിവകുമാര്‍ എംഎല്‍എ, വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടി, നാഷണല്‍ ഹെല്‍ത്ത് മിഷന് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, വനിത വികസന കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ കെ.എസ്. സലീഖ എന്നിവര്‍ സംസാരിച്ചു. സാമൂഹ്യ നീതി സെക്രട്ടറി മിനി ആന്റണി സ്വാഗതവും ഡയറക്ടര്‍ ടി.വി. അനുപമ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: