കൊച്ചി: നാവിക സേന യുദ്ധ സന്നദ്ധം. രാജ്യത്തിന്റെ ഏതു ലക്ഷ്യവും നേടാന്‍ തക്കതരത്തില്‍ നാവിക സേന സന്നദ്ധമാണെന്ന് ഉറപ്പാക്കിയെന്ന് പത്രക്കുറിപ്പില്‍ സേന അറിയിച്ചു. സര്‍വ്വ സന്നാഹയുദ്ധം പരീക്ഷിച്ച് വിജയിച്ച ശേഷമാണ് അറിയിപ്പ്.
ഒരു മാസം, നാവിക സേനയുടെ പ്രവര്‍ത്തനത്തിന്റെ സര്‍വ്വ മേഖലയിലും പരിശോധനയും പരീക്ഷണവും നടത്തിയ ഈ വര്‍ഷത്തെ ‘ട്രോപക്സി’നു ശേഷം (തിയേറ്റര്‍ ലവല്‍ റെഡിനസ് ആന്‍ഡ് ഓപ്പറേഷണല്‍ എക്സര്‍സൈസ്) ഉന്നത നാവികോദ്യോഗസ്ഥരുമായി ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് അഡ്മിറല്‍ സുനില്‍ ലാമ്പ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.
ജനുവരി 24 മുതല്‍ ഫെബ്രുവരി 23 വരെയായിരുന്നു യുദ്ധസന്നാഹ പരീക്ഷണം.
ദക്ഷിണ നാവിക ആസ്ഥാനത്തു നടന്ന ഉന്നതതല യോഗത്തില്‍ മൂന്ന് നാവിക കമാന്‍ഡിന്റെയും കമാന്റര്‍ ഇന്‍ ചീഫുമാരും മുതിര്‍ന്ന ഓപ്പറേഷന് കമാന്‍ഡര്‍മാരും പങ്കെടുത്തു. യുദ്ധ സന്നദ്ധതയ്ക്കു പുറമേ, നാവിക സേനയുടെ ഭാവി വികസന പദ്ധതികളും ചര്‍ച്ച ചെയ്തു.
അറേബ്യന്‍ കടലിലായിരുന്നു ട്രോപക്സ് 17. യുദ്ധം വന്നാല്‍ നേരിടാന്‍ നാവിക സേന എത്രമാത്രം സന്നദ്ധമെന്ന് പരിശോധിക്കാനുള്ള എല്ലാ പ്രയോഗങ്ങളും ട്രോപക്സില് നടന്നു.
വിക്രമാദിത്യ, മിഗ് 29 കെ, പി8- ഐ ദീര്‍ഘദൂര മറൈന്‍ യുദ്ധ വിമാനം, ആണവായുധ ശേഷിയുള്ള മുങ്ങിക്കപ്പല്‍ ചക്ര തുടങ്ങി എല്ലാത്തരം പുതിയ സംവിധാനങ്ങളുടെ പരീക്ഷണവും നടത്തി. ആന്റി സബ്മറൈന് യുദ്ധക്കപ്പലായ കൊല്‍ക്കത്ത, കാമോത്ര തുടങ്ങി 50 ല്‍ പരം കപ്പലുകളും 70 യുദ്ധ വിമാനങ്ങളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: