കണ്ണൂര്‍: സംസ്ഥാനത്തെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ നടക്കുന്നത് ഗുരുതര ക്രമക്കേട്. കൊട്ടിയൂര്‍ സംഭവത്തോടെ ഇവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. മിക്ക കമ്മിറ്റികളുടെയും കാലാവധി കഴിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന് ഒന്‍പതു മാസമായിട്ടും പുനഃസംഘടിപ്പിച്ചില്ല.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇവയില്‍ ചെയര്മാന് അടക്കം അഞ്ച് പേര് അംഗങ്ങള്‍. നാല് വര്‍ഷം കാലാവധിയുളള ഇവരെ അതത് സര്‍ക്കാരുകള്‍ നോമിനേറ്റ് ചെയ്യും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചവരാണ് ഇപ്പോഴും.
ഭൂരിഭാഗം കമ്മിറ്റികളും നിയന്ത്രിക്കുന്നത് ഇത്തരത്തില്‍ തിരുകി കയറ്റിയവര്‍. അതിനാല്‍ പരാതികളുള്‍പ്പെടെ മറച്ചുവയ്ക്കാറുണ്ട്. തുടര്‍ നടപടികളും ഉണ്ടാകാറില്ല. ഇവര്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള സ്വകാര്യ ഏജന്‍സികളെ വഴിവിട്ട് സഹായിക്കുന്നു. മിക്ക സമിതികളുടെയും ചെയര്മാന്മാരും അംഗങ്ങളും ഇത്തരം സ്വകാര്യ ഏജന്‍സികള്‍ നടത്തുന്നു.
സംസ്ഥാന ശിശുക്ഷേമ സമിതിയും ജില്ലാ ശിശു ക്ഷേമ സമിതികളും നിലവിലുള്ളപ്പോള്‍ ഇത്തരം വെല്‍ഫയര്‍ കമ്മിറ്റികളുടെ ആവശ്യകതയില്ല. ഇവയാകട്ടെ സ്വകാര്യ ദത്തെടുക്കല്‍ ഏജന്‍സികളേയും മറ്റ് സ്വകാര്യ ചില്‍ഡ്രന്‍സ് ഹോമുകളേയും വഴിവിട്ട് സഹായിക്കുന്നു. അമ്മത്തൊട്ടിലില്‍ എത്തിക്കുന്ന കുട്ടികളെ പോലും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികള്‍ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ഇത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയാണ് പതിവ്. ഇതുവഴി വലിയ അഴിമതികളും തട്ടിപ്പുകളുമാണ് നടക്കുന്നത്. അമ്മ തൊട്ടില് വഴി വരുന്ന കുട്ടികളെ സര്‍ക്കാര്‍ അധീനതയിലുളള സ്ഥാപനങ്ങളിലെ പ്രവേശിപ്പിക്കാവൂയെന്ന നിയമം അട്ടിമറിച്ചാണിത്.
കൊട്ടിയൂരില്‍ സംഭവിച്ചതു പോലുളള ബാല പീഢനങ്ങള്‍ക്ക് കമ്മിറ്റികള്‍ പലപ്പോഴും കൂട്ടു നില്ക്കുന്നു. നിരവധി സംഭവങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികള്‍ ഇടപെടുകയും പരാതികള്‍ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ടെന്ന ആരോപണം നിലനില്‍ക്കുകയാണ്.
ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ ജില്ലാ ശിശുക്ഷേമ സമിതികളാണെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാല്‍, സംസ്ഥാനത്തെ ശിശുക്ഷേമ സമിതികള്‍ സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ ഭാഗമാണ്. ജില്ലാ ചൈലഡ്വെല്ഫെയര് കമ്മിറ്റികള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ തടയാന്‍ രൂപീകരിച്ചിട്ടുള്ള ശിശുക്ഷേമ സമിതികള്‍ നിയമ പരിരക്ഷാ കമ്മിറ്റികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: