കോഴിക്കോട്: സിപിഎം നേതൃത്വം സ്വീകരിച്ച നിലപാടിനെതിരെ പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദന് വീണ്ടും പരസ്യമായി രംഗത്ത്. ടി.പി. ചന്ദ്രശേഖരന് വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് പാര്ട്ടിനയമല്ലെന്നും മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുത്ത നടപടി ശരിയല്ലെന്നും വി.എസ്. അച്യുതാനന്ദന് ഇന്നലെ തുറന്നടിച്ചു. കോഴിക്കോട് ഗവ. ഗസ്തൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ വി.എസ് വിമര്‍ശനമഴിച്ചുവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക എന്നത് പാര്‍ട്ടിനയമല്ല, കൊലപാതകികളായ ആളുകളെ കണ്ടുപിടിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ എടുക്കുന്ന എല്ലാ പരിശ്രമങ്ങളെയും പാര്‍ട്ടി പിന്തുണക്കുകയേ ഉള്ളൂ എന്നായിരുന്നു വി.എസ്സിന്റെ പ്രതികരണം. മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുത്തത് ശരിയായില്ലെന്ന് പറഞ്ഞ വി.എസ്. ‘അതിനെ മാധ്യമങ്ങള്‍ ഡിഫന്റ് ചെയ്യുമെന്ന് അറിയാ’മെന്നും കൂട്ടിച്ചേര്‍ത്തു.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയെക്കുറിച്ചുള്ള ചോദ്യത്തിന് പരിഹാസരൂപത്തിലാണ് വി.എസ് പ്രതികരിച്ചത്. പണ്ട് വി.എസ്സും ഒളിവില്‍ കിടന്നിരുന്നു, അതു പോലെയാണോ ഇത്. അതെല്ലാം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതല്ലേ. കോണ്‍ഗ്രസ്സുകാരുടെയും ബ്രിട്ടീഷുകാരുടെയും എല്ലാം വാറന്റുകളെ തോല്പിച്ച് ജനങ്ങളുടെയും തൊഴിലാളികളുടെയും കൃഷിക്കാരുടെയും എല്ലാം സമരങ്ങള്‍ വിജയിപ്പിക്കാന്‍ വേണ്ടി പിടിക്കൊടുക്കാതെ അന്ന് പാര്‍ട്ടിയുടെ തീരുമാനമനുസരിച്ചാണ് ഞങ്ങളെല്ലാം ഒളിവില്‍ പോയതെന്ന് പഴയ മാധ്യമപ്രവര്‍ത്തകരായ നിങ്ങളില്‍ പലര്‍ക്കും അറിയാം. ഇപ്പോള്‍ എന്താണുള്ളതെന്ന് നിങ്ങള്‍ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഗവ. ഗസ്തൗസില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ എം.എം. മണിയെ എമ്പോക്കിയെന്ന് രൂക്ഷമായ ഭാഷയില്‍ അച്യുതാനന്ദന് വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: