പാലക്കാട്: മക്കളുടെ മരണം കൊലപാതകമാണെന്നും സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും വാളയാറില്‍ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ ജീവനനൊടുക്കിയ കുഞ്ഞുങ്ങളുടെ അമ്മ ഭാഗ്യം പറഞ്ഞു. മറ്റൊരുകുട്ടിക്കും ഈ ഗതി വരരുത് അവര്‍ പറഞ്ഞു.
മൂത്ത മകള്‍ കൃതിക മരിച്ച സമയത്ത് ചൂഷണത്തിനിരയായ വിവരം പോലീസിനോട് പറഞ്ഞിരുന്നതാണ്. മുഖവിലക്കെടുത്തില്ല. കേസുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും വ്യക്തമായ മറുപടി പറയാന്‍ പോലീസ് തയ്യാറായിരുന്നില്ലെന്ന് അവര്‍ ജന്മഭൂമിയോട് പറഞ്ഞു. സംഭവത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടാവുമെന്നും ഭാഗ്യം പ്രതികരിച്ചു.
കുട്ടികള്‍ ക്രൂരമായ രീതിയില്‍ പ്രകൃതി വിരുദ്ധ പീഡനത്തിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 13നാണ് ഷാജി-ഭാഗ്യം ദമ്പതികളുടെ മകള്‍ കൃതിക (11)യെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോ. ടി. പ്രിയദ ഫെബ്രുവരി മൂന്നിന് പോലീസിന് റിപ്പോര്‍ട്ട് നല്കി. പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു.
സംഭവം നടന്ന് 52 ദിവസത്തിനുശേഷം രണ്ടാമത്തെ കുട്ടി ശരണ്യ (ഒമ്പത്)യും തൂങ്ങിമരിച്ചു. ഈ കുട്ടിയും ചൂഷണത്തിന് ഇരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്ജന് ഡോ. പി.ബി. ഗുജ്റാള്‍ വ്യക്തമാക്കി. രണ്ടാമത്തെ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനത്തിനിരയായെന്നു പറയുന്നതിനാല്‍ ചില സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: