ലഖ്നൗ: ഇന്ത്യയിലെ ആദ്യ ഐഎസ് ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയയാളെ 12 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ വെടിവച്ചുകൊന്നു. ചൊവ്വാഴ്ച രാവിലെ മധ്യപ്രദേശിലെ ഷാജാപ്പൂരില്‍ ഭോപ്പാല്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനില്‍ ബോംബു വച്ച മുഹമ്മദ് സെയ്ഫുള്ളയെ ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് വധിച്ചത്. ബോംബു വച്ച കേസുമായി ബന്ധപ്പെട്ട് ഏഴു പേര് അറസ്റ്റില്‍.
താക്കൂര്ഗഞ്ജിലെ ഹാജി അലി കോളനിയിലെ വാടക വീട്ടിലൊളിച്ച ഇയാളെ ചൊവ്വാഴ്ച വൈകിട്ട് ഭീകരവിരുദ്ധ സ്ക്വാഡ് വളഞ്ഞുവച്ചു. രാത്രി മുഴുവന്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ വെടിവച്ചുകൊന്നു. ട്രെയിന്‍ റൂട്ടുകളുടെ മാപ്പുകളും ടൈംടേബിളുകളും എട്ട് പിസ്റ്റളുകളും മൊബൈല്‍ ഫോണുകളും വാക്കി ടാക്കികളും ആയുധങ്ങളും, സ്വര്‍ണവും സിം കാര്‍ഡുകളും 650 റൗണ്ട് തിരകളും സ്ഫോടക വസ്തുക്കളും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്ന് ഡിജിപി ദല്‍ജിത് ചൗധരി പറഞ്ഞു. ഐഎസ് ഖൊറാസാന്‍ യൂണിറ്റ് അംഗമാണ് സെയ്ഫുള്ള.
ചൊവ്വാഴ്ച രാവിലെ പത്തു പേര്‍ക്ക് പരിക്കേറ്റ, താരതമ്യേന ശക്തികുറഞ്ഞ ട്രെയിന്‍ സ്ഫോടനമാണ് ഐഎസ് ഇന്ത്യയില്‍ ആദ്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. സെയ്ഫുള്ളയെ ജീവനോടെ പിടിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും വിജയിച്ചില്ലെന്ന് ഭീകരവിരുദ്ധ സ്ക്വാഡ് ഐജി അസീം അരുണ്‍ പറഞ്ഞു. കണ്ണീര് വാതകവും മറ്റും പ്രയോഗിച്ചെങ്കിലും ഇയാള്‍ പുറത്തുവന്നില്ല. തുടര്‍ന്ന് കമാന്‍ഡോകള്‍ വീട്ടിനുള്ളിലേക്ക് പാഞ്ഞുകയറി. അതോടെ ഭീകരന് അവര്‍ക്കു നേരെ വെടിയുതിര്‍ത്തു, കമാന്‍ഡോകള്‍ തിരിച്ചടിച്ചപ്പോഴാണ് അയാള്‍ കൊല്ലപ്പെട്ടത്.
അവനെ എനിക്ക് കാണണ്ട: അച്ഛന്
കാണ്‍പൂര്‍: രാജ്യവിരുദ്ധനായ അവനെ എനിക്ക് ഇനി കാണണ്ട, അവന്റെ മൃതദേഹവും വേണ്ട. ലഖ്നൗവില്‍ പോലീസ് വെടിയേറ്റു മരിച്ച ഐഎസ് ഭീകരന് മൊഹമ്മദ് സെയ്ഫുള്ളയുടെ അച്ഛന് സര്‍താജ് പറഞ്ഞു. ജോലിയെടുക്കാതെ കറങ്ങി നടന്നതിന് ഞാന്‍ അവനെ തല്ലി. അതിനു ശേഷം രണ്ടു മാസമായി വീടു വിട്ടിട്ട്. സൗദിക്കു പോകുകയാണെന്നു പറഞ്ഞ് തിങ്കളാഴ്ച വിളിച്ചു. സര്‍താജ് തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: