കാസര്‍കോട്: ഐഎസ്സിന്റെ അഫ്ഗാനിസ്ഥാനിലെക്യാമ്പില് കൊല്ലപ്പെട്ട കാസര്‍കോട് പടന്ന സ്വദേശി ഹഫീസുദ്ദീന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ശിരസ് മുതല്‍ നെഞ്ച് വരെയുള്ള ഭാഗങ്ങളാണ് ബന്ധുക്കള്‍ക്ക് വാട്സ്ആപ്പ് വഴി ലഭിച്ച ചിത്രത്തിലുള്ളത്.
ആളില്ലാ വിമാനം ഉപയോഗിച്ച് ഐഎസ് ഭീകരര്‍ക്കെതിരെ അഫ്ഗാന് സൈന്യം നടത്തിയ ആക്രമണത്തില്‍ ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ടുവെന്ന് വീട്ടുകാര്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് പുതിയ ചിത്രം.
ഐഎസില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ പടന്ന സ്വദേശി ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ഫെബ്രുവരി 25 നാണ് ബന്ധുക്കള്‍ക്ക് സന്ദേശമെത്തിയത്. ഹഫീസുദ്ദീനൊപ്പം കാണാതായ അഷ്ഫാഖ് മജീദാണ് ഈ വിവരം ടെലിഗ്രാം ആപ്പിലൂടെ വീട്ടുകാരെ അറിയിച്ചത്.
മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സന്ദേശം സത്യമാണെന്ന് തെളിയുകയാണ്.
കാസര്‍കോട് ജില്ലയില്‍ ഐഎസ് റിക്രൂട്ടിങ്ങിന്റെ മുഖ്യ ആസൂത്രകനായ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുള്‍ റാഷിദിന്റെ ഐഎസ് ക്യാമ്പില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഹഫീസിന്റെ ഖബറടക്കം നടത്തിയ വിവരവും നേരത്തെ ബന്ധുക്കളെ അറിയിച്ചിരുന്നു. പടന്നയില്‍ നിന്ന് കാണാതായ 11 അംഗ സംഘത്തിലെ തലവനായിരുന്നു കൊല്ലപ്പെട്ട ഹഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: