മുംബൈ: പാസ്പോര്‍ട്ടിനും ബാങ്ക് രേഖകള്‍ക്കും പുറമേ പരാതികാരിയായ യുവതിയുടെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലും അച്ഛന്റെ പേര് ബിനോയ് കോടിയേരിയെന്നാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ഗ്രേറ്റര്‍ മുംബൈ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അച്ഛന്റെ പേര് ‘Mr. ബിനോയ് വി. ബാലകൃഷ്ണന്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ രേഖകളെല്ലാം ബിനോയ് കോടിയേരിക്ക് എതിരായി തിരിയുകയാണ്. ഇന്ന് മുംബൈയിലെ ദിന്‍ദോഷി സെഷന്‍സ് കോടതി ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ബിനോയിക്കെതിരായ പുതിയ രേഖകള്‍ പുറത്തു വരുന്നത്.
ബിഹാര്‍ സ്വദേശിനിയായ യുവതിയുടേത് പണം തട്ടാനുള്ള ശ്രമമാണെന്നും കുഞ്ഞ് തന്റേതല്ലെന്നുമുള്ള നിലപാടില്‍ ബിനോയ് കോടിയേരി ഉറച്ചു നില്ക്കുന്ന സാഹചര്യത്തില്‍ യുവതി നല്കിയ പാസ്പോര്‍ട്ടിലെ വിവരങ്ങളും നിര്‍ണായകമായേക്കാം.
ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോട്ടലിലും ഫ്ളാറ്റിലും ഇരുവരും ഒന്നിച്ച് താമസിച്ചെന്നും പോലീസ് വ്യക്തമാക്കുന്നു. ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ വാദവും പരാതിക്കാരി തള്ളിയിരുന്നു. ബിനോയിയുടെ അമ്മയും കോടിയേരിയുടെ ഭാര്യയുമായ വിനോദിനി തന്നെ കാണാന്‍ മുംബൈയില്‍ വന്നിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ കോടിയേരി ബാലകൃഷ്ണന് തലസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് തനിക്കൊരു വിവരങ്ങളും അറിയില്ലായിരുന്നെന്നാണ്. കേസ് വന്ന ശേഷമാണ് മകനെതിരെ ഇത്തരം ഒരു പരാതിയുണ്ടെന്ന് തന്നെ അറിഞ്ഞത്. അതുവരെ ഇതേക്കുറിച്ച് ഒരു ധാരണയും തനിക്കില്ലായിരുന്നെന്നും ഇതൊക്കെ വ്യക്തിപരമായ കാര്യമാണെന്നും കോടിയേരി പറഞ്ഞു. മകനെ സംരക്ഷിക്കാന്‍ താനോ പാര്‍ട്ടിയോ ശ്രമിക്കില്ലെന്നും ഇത് അവനവന് തന്നെ അനുഭവിക്കേണ്ടതാണെന്നും കോടിയേരി വ്യക്തമാക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന അവെയ്ലബിള് പിബിയില്‍ മകനെ തള്ളിപ്പറയാന്‍ കോടിയേരിക്ക് കൃത്യമായ നിര്‍ദേശം കിട്ടിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു കോടിയേരിയുടെ വാര്‍ത്താ സമ്മേളനം.
എന്നാല്‍ യുവതിയുടെ അഭിഭാഷകനും മലയാളിയുമായ കെ പി ശ്രീജിത്ത് എല്ലാ വിവരങ്ങളും കോടിയേരിക്ക് അറിയാമെന്ന് ഒരു ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. എല്ലാ കാര്യങ്ങളും ഇതിന്റെ നിയമവശവും കോടിയേരിയെ ബോധ്യപ്പെടുത്തിയതാണ്. പക്ഷേ കോടിയേരി വിശ്വസിച്ചത് മകനെയാണെന്നും കെ പി ശ്രീജിത്ത് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: