ന്യൂദല്‍ഹി: ഇ.അഹമ്മദ് എംപിയുടെ വിയോഗം മൂലം ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 12നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 17നായിരിക്കും വോട്ടെണ്ണല്‍.
പതിനാറാം തീയതി വിജ്ഞാപനം പുറപ്പെടുവിക്കും. 23 വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. 24ന് സൂക്ഷ്മ പരിശോധന നടത്തും. 27ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മലപ്പുറത്തിന് പുറമേ ജമ്മു കശ്മീരിലെ ശ്രീനഗര്‍, അനന്ത്നാഗ് എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. കൂടാതെ പത്ത് നിയമസഭാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ നിയമസഭാ മണ്ഡലമായ ചെന്നൈ ആര്.കെ നഗറിലും ഏപ്രില്‍ 12നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഏപ്രില്‍ 17ന് നടക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന് തുടങ്ങിയിട്ടുണ്ട്.
എംഎല്‍എമാരും എംപിമാരും അടങ്ങുന്ന ഇലക്ട്രല്‍ കോളേജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. ഈ പശ്ചാത്തലത്തിലാണ് ഒഴിവു വന്ന സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: